കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം. പരിശോധനയ്‌ക്കായി പോലീസ് മഹാരാഷ്‌ട്രയിലേക്ക് പോകുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും യുവജന-സ്‌പോർട്‌സ് സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ഒറ്റ ഫോൺ വിളിയിലാണ് തനിക്ക് ഐടി വകുപ്പിൽ നിയമനം ലഭിച്ചതെന്നും അഭിമുഖ പരീക്ഷ പോലും ഉണ്ടായിരുന്നില്ലെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ബിരുദ സർട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് കേരളം വിടുന്നത്. മഹാരാഷ്‌ട്രയിലെ ബാബ സാഹേബ് അംബേദ്കർ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലേക്കാണ് അന്വേഷണ സംഘം പോവുക.ഇവിടെ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകൾ.
കഴിഞ്ഞ ദിവസങ്ങളിലായി സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം വേഗത്തിലാക്കാൻ പോലീസ് തീരുമാനമെടുത്തത്. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാർക്കിൽ 3.18 ലക്ഷം രൂപ മാസ ശമ്പളത്തിൽ സ്വപ്‌ന നിയമനം നേടിയത് വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് പോലീസ് മുൻപ് കണ്ടെത്തിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ സ്വപ്‌ന തന്നെ നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ.
Comments