ന്യൂഡൽഹി : രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് തുല്യമായ അകവാശങ്ങളാണ് ലഭിക്കുന്നത് എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ അവകാശങ്ങൾ തുല്യമാണെന്നും അനാവശ്യമായി വിഷങ്ങളിൽ വർഗീയത കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കർണാടകയിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി നിർദ്ദേശം മുന്നോട്ട് വെച്ചത്.
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ട്. അവർ മറ്റുള്ളവരെ പോലെ തന്നെ തുല്യരാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ സമുദായക്കാർ പൊക്കിക്കൊണ്ട് വരുന്ന ഈ ഹിജാബ് വിഷയം ശരിയല്ല. ഡ്രസ് കോഡുള്ള സ്ഥാപനങ്ങളിൽ വർഗീയത വളർത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങൾ അന്താരാഷ്‌ട്രതലത്തിൽ ഉയർത്തിക്കൊണ്ട് വന്ന് രാജ്യത്തെ അപമാനിക്കാൻ ശ്രമിക്കുന്ന പാകിസ്താന്റെ കുതന്ത്രങ്ങൾക്കും അദ്ദേഹം ശക്തമായ മറുപടി നൽകി. അക്രമത്തിന്റെയും ക്രൂരതയുടേയും വനമായ പാകിസ്താനാണോ ഇന്ത്യയെ സഹിഷ്ണുതയും മതേതരത്വവും പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനിൽ 1,288 ക്ഷേത്രങ്ങളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 31 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും നഖ്വി തുറന്നടിച്ചു. വിഭജന കാലത്ത് പാകിസ്താനിലെ മൊത്തം ജനസംഖ്യയുടെ 23 ശതമാനമായിരുന്ന ന്യൂനപക്ഷ ജനസംഖ്യ, എങ്കിൽ ഇപ്പോഴത് മൂന്ന് ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഇന്ത്യയിൽ വിഭജന സമയത്ത് മൊത്തം ജനസംഖ്യയുടെ 9 ശതമാനമായിരുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യ. ഇപ്പോൾ അത് 22 ശതമാനത്തിലേറെയായി വർദ്ധിച്ചുവെന്നും വ്യത്യാസം ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്ര മന്ത്രി വ്യക്തമാക്കി.















