ന്യൂഡൽഹി: 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണലെന്ന നേട്ടത്തോടെ ‘വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ’ ഇടം നേടി അടൽ ടണൽ. മണാലിയെ ലഹൗൾ-സ്പിതിയുമായി ബന്ധിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയമാണിത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ലെഫ്.ജനറൽ രാജീവ് ചൗധരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബിആർഒയുടെ പ്രവർത്തന മികവിന് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം അദ്ദേഹം വ്യക്തമാക്കി. അസാധാരണമായ റെക്കോർഡുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകുകയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് യുകെ ചെയ്യുന്നത്.
2020 ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചത്. മണാലി-ലേ ഹൈവേയിലാണ് അടൽ ടണൽ സ്ഥിതി ചെയ്യുന്നത്. 9.02 കിലോമീറ്റർ നീളമാണ് ഇൗ ടണലിനുള്ളത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും അതീവ ദുർഘടമായ കാലാവസ്ഥയേയും അതിജീവിച്ചാണ് ടണലിന്റെ നിർമ്മാണം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയുടെ ബഹുമാനാർത്ഥമാണ് ടണലിന് അടൽ ടണൽ എന്ന പേര് നൽകിയത്.
തുരങ്കം നിർമ്മിക്കുന്നതിന് മുൻപ് ശൈത്യകാലങ്ങളിൽ ഹൈവേ അടച്ചിടുമായിരുന്നു. ലഹൗൾ-സ്പിതി മേഖലകൾ ഇതോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഒറ്റപെടും. എന്നാൽ ടണൽ നിർമ്മിച്ചതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി. മണാലിക്കും സർച്ചുവിനുമിടയിലുള്ള 46 കിലോമീറ്റർ ദൂരമാണ് ടണൽ വന്നതോടെ കുറയ്‌ക്കാനായത്. യാത്രാ സമയവും നാല് മുതൽ അഞ്ച് മണിക്കൂർ വരെ കുറയ്‌ക്കാൻ സാധിച്ചു. മണാലി-ലേ പാതയിൽ ഏതു കാലാവസ്ഥയിലും സഞ്ചരിക്കാനും ഇപ്പോൾ സാധിക്കും.
Comments