ചണ്ഡീഗഡ് : പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിൽ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ചരൺജീത് സിംഗ് ഛന്നിക്കെതിരെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്റെ മകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഛന്നി പാവപ്പെട്ട കുടുംബത്തിൽ നിന്നല്ല വരുന്നത് എന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിൽ 133 കോടി രൂപയെങ്കിലും കാണുമെന്നും നവജ്യോത് സിദ്ധുവിന്റെ മകൾ റാബിയ സിദ്ധു ആരോപിച്ചു. തന്റെ പിതാവ് ജയിക്കുന്നത് വരെ താൻ വിവാഹം കഴിക്കില്ലെന്നും റാബിയ പറഞ്ഞു.
സത്യസന്ധനായ ഒരാളെ പാർട്ടി നേതൃത്വത്തിൽ നിന്നും മാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നത് എന്ന് സിദ്ധുവിന്റെ മകൾ പറഞ്ഞു. പഞ്ചാബിന് വേണ്ടി 14 വർഷമായി സിദ്ധു കഷ്ടപ്പെടുന്നു. ഒരു പ്രത്യേക മോഡൽ തന്നെ ഇപ്പോൾ അദ്ദേഹം നിർമ്മിച്ചുകഴിഞ്ഞു. കോൺഗ്രസിലെ ഒരു നേതാക്കളെയും നവജ്യോത് സിംഗ് സിദ്ധുവുമായി താരതമ്യം ചെയ്യാന് സാധിക്കില്ല. മയക്കുമരുന്ന് മാഫിയയും മണൽ മാഫിയയുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ഛന്നിയെ പരാമർശിച്ചുകൊണ്ട് റാബിയ തുറന്നടിച്ചു. പിതാവ് വിജയിക്കുന്നത് വരെ വിവാഹം കഴിക്കില്ലെന്നും റാബിയ ശപഥമെടുത്തു.
ഛന്നി പാവപ്പെട്ട കുടുബത്തിൽ നിന്ന് വരുന്നത് കാരണമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. എന്നാൽ ഛന്നിയുടെ കുടുംബം അത്ര ദരിദ്രരല്ലെന്നും അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് 133 കോടിയിലധികം കാണുമെന്നും റാബിയ വ്യക്തമാക്കി.
പഞ്ചാബ് കോൺഗ്രസിൽ ഏറെ നാളായി തമ്മിലടി തുടരുകയാണ്. അമരീന്ദർ സിംഗിന്റെ രാജിക്ക് പിന്നാലെ ഛന്നി മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നപ്പോൾ അടുത്ത അവസരം തനിക്ക് നൽകുമെന്നാണ് സിദ്ധു കരുതിയിരുന്നത്. എന്നാൽ സിദ്ധുവിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് ഹൈക്കമാന്റ് വീണ്ടും ഛന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇത് സിദ്ധുവിനെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് പിതാവിനായി തുറന്നുപറച്ചിൽ നടത്തിക്കൊണ്ട് റാബിയ സിദ്ധു രംഗത്തെത്തിയത്. ഇത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിക്കുന്ന വോട്ടിനെ ബാധിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments