ന്യൂഡൽഹി : കോൺഗ്രസിനെ നയിക്കാൻ നേതാക്കളില്ലാതായെന്നും ആകെയുള്ളത് ആങ്ങളയും പെങ്ങളും മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനങ്ങൾ തോറും ഓടിനടക്കുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക വാദ്രയേയും പരാമർശിച്ചായിരുന്നു മോദിയുടെ പരിഹാസം. ഉത്തരാഖണ്ഡിലെ അൽമോദയിൽ ബിജെപി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് എത്രയധികം മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും ഉണ്ടായിരുന്നു. അവരൊക്കെ എവിടെപ്പോയി എന്നാണ് നരേന്ദ്ര മോദി ചോദിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നും തന്നെ അവർ പ്രചാണത്തിന് എത്താത്തത് എന്തുകൊണ്ടാണ്? പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് ആങ്ങളയും പെങ്ങളും കൂടിയാണെന്നും മറ്റാരും നേതാക്കളായി ഇല്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് കോൺഗ്രസിന്റെ നയം. ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും പേരിലാണ് അവർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. ഉത്തരാഖണ്ഡിലെ ജനങ്ങൾ ബുദ്ധിമുട്ടിയ അത്രയും മറ്റൊരു സംസ്ഥാനവും ബുദ്ധിമുട്ടിയിട്ടില്ല.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ബിജെപിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നല്ല പ്രവൃത്തികൾ ജനങ്ങൾ ഒരിക്കലും മറക്കില്ല എന്നതിന്റെ അടയാളം കൂടിയാണിത്. ജനങ്ങളുടെ ആവേശം കാണുമ്പോൾ ബിജെപിയല്ല ജനങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്ന് തോന്നിപ്പോകുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Comments