മോസ്‌കോ: ബോറടിച്ച സെക്യൂരിറ്റി ജീവനക്കാരൻ ഏഴരക്കോടി രൂപയുടെ പെയിന്റിങ്ങിൽ കലാവിരുത് കാണിച്ച സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ പ്രവൃത്തി ഏറെ വിവേകശൂന്യമാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് ഉയർന്നത്. എന്നാൽ വെറും ബോറടി കൊണ്ട് മാത്രമല്ല താനത് ചെയ്തതെന്ന് പ്രിതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേസിൽ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരൻ.
63-കാരനായ അലക്‌സാണ്ടർ വാസിലിയേവ് ആണ് കോടിക്കണക്കിന് രൂപയുടെ പെയിന്റിങ്ങിൽ ചിത്രകല നടത്തി ലോകപ്രശസ്തനായത്. ഇദ്ദേഹം പണ്ട് കാലത്ത് യുദ്ധത്തിൽ പങ്കെടുത്ത സൈനികനായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം ഒരു മില്യൺ ഡോളർ വിലവരുന്ന പെയിന്റിങ്ങിലെ ബിംബങ്ങൾക്കാണ് രണ്ട് കണ്ണുകൾ വരച്ച് വിനയുണ്ടാക്കിയത്. ജോലിക്ക് കയറി ആദ്യദിനം തന്നെ ചെയ്ത പ്രവൃത്തിയാണെന്നതാണ് മറ്റൊരു കൗതുകം. 2020 ഡിസംബർ ഏഴിനായിരുന്നു സംഭവം. എന്നാൽ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചരിച്ച ഈ വിഷയം വലിയ ചർച്ചയായത്. ഇതോടെ പ്രതികരണവുമായി അലക്‌സാണ്ടർ രംഗത്തെത്തുകയായിരുന്നു.
താൻ ചെയ്ത കാര്യം തീർത്തും വിഡ്ഢിത്തം നിറഞ്ഞതാണ്. സത്യസന്ധമായി പറയുകയാണെങ്കിൽ എക്‌സിബിഷന് വെച്ച ‘ആ പെയിന്റിങ്’ തനിക്ക് ഒട്ടുമേ ഇഷ്ടപ്പെട്ടില്ല. ബുദ്ധിമുട്ട് ജനിപ്പിക്കുന്ന ഒരു പ്രതീതിയാണ് ആ പെയിന്റിങ് നൽകിയിരുന്നത്. കഴിയുന്നതും ചിത്രം നോക്കാതെ നടക്കാൻ താൻ ശ്രമിച്ചിരുന്നു. സന്ദർശകർ ഈ പെയിന്റിങ്ങിനെ എപ്രകാരമാണ് നോക്കികാണുന്നതെന്ന് നിരീക്ഷിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കൗമാരക്കാരായ രണ്ട് കുട്ടികൾ പെയിന്റിങ്ങിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് ചിത്രത്തിലെ മൂന്ന് ശരീരങ്ങളുടെ മുഖത്തിന് കണ്ണുകളില്ലാത്തത് എന്നാണ് അവർ ചർച്ച ചെയ്തിരുന്നത്. അതിനാൽ ആ ചിത്രം ഒരു ഭംഗിയുമില്ലെന്നും അവർ പറയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ അവർ തന്നോടും ഇക്കാര്യം പറഞ്ഞു. നിങ്ങൾ ഇവിടുത്തെ ജോലിക്കാരനല്ലേ, താങ്കൾക്ക് ഈ പെയിന്റിങ്ങിൽ കണ്ണുകൾ വരച്ച് ചേർത്ത് കൂടെ എന്നാണ് അവർ ചോദിച്ചത്.
അതിന് ഈ പെയിന്റിങ് നിങ്ങളുടെ കലാസൃഷ്ടിയാണോയെന്ന് താൻ ആരാഞ്ഞു. അതെ എന്നവർ പറഞ്ഞു. അവർ എനിക്ക് ഒരു പേനയും നൽകി. കുട്ടികളുടെ കൊച്ചു കലാസൃഷ്ടിയാണെന്ന് വിശ്വസിച്ച താൻ അതിൽ അവർ ആവശ്യപ്പെട്ട പ്രകാരം കണ്ണുകൾ വരച്ച് ചേർത്തു. ഇത് കാണുന്ന ആളുകൾ തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എങ്കിലും അപ്പോൾ കാര്യം പിടികിട്ടിയില്ലെന്നും അലക്‌സാണ്ടർ വെളിപ്പെടുത്തി. എന്നാൽ പിന്നീടാണ് പെയിന്റിങ്ങിന്റെ മൂല്യം കോടികളായിരുന്നുവെന്നും അതിലാണ് താൻ കലാവിരുത് കാണിച്ചതെന്നും അലക്‌സാണ്ടർ തിരിച്ചറിഞ്ഞത്.
1932-34 കാലഘട്ടത്തിൽ കലാകാരനായ കാസ്മിർ മാലെവിച്ചിന്റെ ശിഷ്യയായ അന്ന ലെപോർസ്‌കയുടെ ത്രീ ഫിഗേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമായിരുന്നു അത്. റഷ്യയിലെ ബോറിസ് യെൽറ്റ്സിൻ പ്രസിഡൻഷ്യൽ സെന്ററിലെ എക്‌സിബിഷനിലായിരുന്നു പെയിന്റിങ് പ്രദർശിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ അലക്‌സാണ്ടർ അതിൽ ബോൾപേന ഉപയോഗിച്ച് വരച്ചതോടെ ചിത്രം മോസ്‌കോയിലേക്ക് മടക്കിയയച്ചു. പെയിന്റിംഗ് പൂർവ്വ സ്ഥിതിയിലാക്കാൻ രണ്ടരലക്ഷം രൂപയോളം ചെലവു വരുമെന്നാണ് അധികൃതർ പറയുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഒരു വർഷത്തെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ചെയ്തതെന്നാണ് വിലയിരുത്തൽ. ഒരു നിമിഷത്തെ വിവേകശൂന്യത ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായതോടെ പെട്ടുപോയിരിക്കുകയാണ് അലക്‌സാണ്ടർ.















