ലക്‌നൗ: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് യുവവനിതാ പ്രവർത്തകരുടെ കുത്തൊഴുക്. പ്രിയങ്ക മൗര്യയ്ക്കും വന്ദന സിംഗിനും ശേഷം യുപിയിലെ കോൺഗ്രസ് പ്രവർത്തകയായ പല്ലവി സിംഗാണ് ഏറ്റവും ഒടുവിൽ ബിജെപിയിലേക്ക് വന്നിരിക്കുന്നത്.
ലഡ്കി ഹൂൺ ലഡ് സക്തി ഹൂൺ എന്ന കോൺഗ്രസ് ക്യാമ്പയിനിന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു പല്ലവി സിംഗ്. ഞാനൊരു പെൺകുട്ടിയാണ്, എനിക്ക് പോരാടാൻ കഴിയുമെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനായിരുന്നു അത്. ഇതേ ക്യാമ്പയിനിലെ തന്നെ പ്രധാനികളായ കോൺഗ്രസ് പ്രവർത്തകരായിരുന്നു ഏതാനും നാളുകൾക്ക് മുമ്പ് ബിജെപിയിലേക്ക് എത്തിയ പ്രിയങ്ക മൗര്യയും വന്ദന സിംഗും.
തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നുണ്ടായ അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് വന്ദന സിംഗ് പ്രതികരിച്ചിരുന്നു. പുതിയതായി പാർട്ടിയിൽ ചേർന്നവർക്കാണ് കോൺഗ്രസ് പ്രാമുഖ്യം നൽകുന്നത്. കഴിഞ്ഞ ആറ് വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുകയാണ്. മഹിളാ വിംഗിന്റെ ഉപാദ്ധ്യക്ഷയായിരുന്നു താൻ. എന്നിട്ടും പ്രിയങ്കാഗാന്ധിയുമായി ഒന്ന് സംസാരിക്കാൻ പോലുമുള്ള അവസരം നൽകിയില്ല. തങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും പാർട്ടി അനുവദിച്ചിട്ടില്ലെന്ന് വന്ദന സിംഗ് പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെയാണ് പ്രിയങ്ക മൗര്യ പാർട്ടി വിട്ടത്. തന്റെ പേരും പ്രശസ്തിയും സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരവും കോൺഗ്രസ് പരമാവധി ഉപയോഗിച്ചു. എന്നിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ ഒഴിവാക്കി മറ്റൊരാളെ പരിഗണിച്ചു. ഇത് അനീതിയാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രിയങ്ക മൗര്യയും പ്രതികരിച്ചിരുന്നു.
Comments