ബംഗളൂരു: ഇന്ന് നടന്ന ഐപിഎൽ താരലേലത്തിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞു വീണതിനെ തുടർന്ന് മണിക്കൂറുകളോളം നേരം ലേല നടപടികൾ നിർത്തിവെച്ചിരുന്നു. എഡ്മിഡ്സ് കുഞ്ഞുവീഴുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും പ്രചരിച്ചു. ഇപ്പോഴിതാ എഡ്മിഡ്സ് കുഴഞ്ഞു വീണപ്പോൾ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ചിരിച്ചു എന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രതിനീധീകരിച്ച് ലേലത്തിൽ പങ്കെടുത്തതാണ് ആര്യനും സഹോദരി സുഹാനയും. എഡ്മിഡ്സ് കുഴഞ്ഞു വീണപ്പോൾ ലേലത്തിൽ പങ്കെടുത്ത ആര്യൻ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് യഥാർത്ഥമല്ലെന്നും രണ്ട് ഭാഗങ്ങളായി എടുത്ത വീഡിയോ എഡിറ്റ് ചെയ്താണെന്നും പിന്നീട് കണ്ടെത്തി. എഡ്മിഡ്സ് കുഴഞ്ഞു വീണപ്പോൾ ഞെട്ടിയിരിക്കുന്ന സുഹാനയുടേയും നോക്കുന്ന ആര്യന്റേയും വീഡിയോ പുറത്തുവന്നിട്ടുമുണ്ട്.
എഡ്മിഡ്സ് കുഴഞ്ഞു വീണതിനെ തുടർന്ന ക്രിക്കറ്റ് കമന്റേറ്റർ ചാരു ശർമ്മയാണ് ലേല നടപടികൾ നടത്തിയത്. ഇന്നത്തെ ലേലത്തിൽ ഇഷാൻ കിഷനാണ് ഏറ്റവും ചെലവേറിയ താരമായി മാറിയത്. 15.25 കോടി രൂപയ്ക്കാണ് ഇഷാനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. ഐപിഎൽ താര ലേലത്തിൽ ഏറ്റവും ഉയർന്ന് തുക സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് കിഷൻ. യുവരാജിന്റെ 16 കോടിയാണ് റെക്കോഡ് തുക.
Comments