ശ്രീനഗർ : ഹിജാബ് വിവാദത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബുബ മുഫ്തി. വിദ്യാഭ്യാസത്തിൽ നിന്നും മുസ്ലീം വിദ്യാർത്ഥികളെ അകറ്റി നിർത്താനാണ് സർക്കാരിന്റെ ശ്രമം. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മെഹബൂബ പറഞ്ഞു.
രാജ്യത്തെ വിഭജിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമം. ഹിജാബ് വിഷയം ഇതിന് ഉദാഹരണമാണ്. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാത്തവർ അതിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്. സമൂഹത്തെ രണ്ട് തട്ടിലാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മുസ്ലീം വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള ഗൂഢാലോചനയാണ് ബിജെപി നടത്തുന്നതെന്നും മെഹബൂബ വ്യക്തമാക്കി.
ഡ്രസ് കോഡ് എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് . എല്ലാവരുടെയും ജീവിതം ബിജെപി ദുസ്സഹമാക്കുകയാണെന്നും മെഹബൂബ പ്രതികരിച്ചു.
ബിജെപി ഭരണത്തിൽ ജമ്മു കശ്മീർ ജനത സന്തോഷവാന്മാരല്ല. ജമ്മു കശ്മീരിനെ വിഭജിക്കുക എന്ന അജണ്ട മാത്രമാണ് ബിജെപിയ്‌ക്കും ആർഎസ്എസിനും ഉള്ളത്. ജനങ്ങളുടെ അവകാശങ്ങൾ കവർന്ന് അവരെ ശക്തിയില്ലാത്തവരായി മാറ്റാനാണ് ശ്രമമെന്നും മെഹബൂബ ആരോപിച്ചു. ജമ്മു കശ്മീരിലെ അതിർത്തിമേഖലകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കുപ്വാരയിൽ എത്തിയപ്പോഴായിരുന്നു മെഹബൂബയുടെ പരാമർശം.
Comments