ന്യൂയോർക്ക്: കൊറോണ രോഗം ബാധിച്ചവർക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. രോഗം ബാധിച്ച് ഒരു മാസത്തിന് ശേഷം മുതൽ ഇതിനുള്ള സാദ്ധ്യതകളുണ്ട്. പഠനം നടത്തിയ ആളുകളിൽ കൊറോണ ബാധിച്ചതിന് ശേഷം ഹൃദ്രോഗസാധ്യത വർദ്ധിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതിരുന്നവരിലും, ഹൃദ്രോഗസാധ്യത കുറഞ്ഞവരെന്ന് കണക്കാക്കപ്പെട്ടവരിലും ഹൃദയ സംബന്ധിയായ രോഗങ്ങൾ വർദ്ധിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേച്ചർ മെഡിസിൻ ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൃദയ സംബന്ധിയായ രോഗങ്ങൾ, ഹൃദയസ്തംഭനം, അതു മൂലമുണ്ടാകുന്ന മരണം തുടങ്ങിയവ കൊറോണ ബാധിക്കാത്തവരെക്കാൾ നാല് ശതമാനം കൂടുതൽ ആളുകളിലാണ് ഉണ്ടായത്. അമേരിക്കയിൽ മാത്രം കൊറോണയ്‌ക്ക് ശേഷം ഹൃദയസംബന്ധിയായ രോഗങ്ങൾ നേരിട്ടവരുടെ എണ്ണം മൂന്ന് ലക്ഷമാണെന്നാണ് കണക്ക് പറയുന്നത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൊറോണ ബാധിച്ചവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 63 ശതമാനവും സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 52 ശതമാനവും കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
ജീവിതകാലം മുഴുവൻ ഈ പ്രശ്‌നം അലട്ടുമെന്നും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറായ സിയാദ് അൽ-അലി പറയുന്നു. ലോകമെമ്പാടും 380 ദശലക്ഷത്തിലധികം ആളുകളെയാണ് വൈറസ് ബാധിച്ചത്. അതേപോലെ 15 ദശലക്ഷത്തോളം പുതിയ ഹൃദ്രോഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊറോണ ബാധിച്ചതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്. കൊറോണയ്‌ക്കെതിരായ വാക്‌സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Comments