ആറ്റിങ്ങൽ: പത്ത് മക്കളുള്ള അമ്മയെ ആര് സംരക്ഷിക്കുമെന്നതിൽ തർക്കം. കൊക്കാട്ടുകോണം സ്വദേശിനിയായ എൺപത്തിയഞ്ചുകാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഈ സമയമത്രയും അവശനിലയിൽ ശരീരത്തിൽ ട്യൂബ് ഘടിപ്പിച്ച് ആംബുലൻസിനുള്ളിൽ കിടക്കുകയായിരുന്നു ഈ അമ്മ. നാലുമണിക്കൂറോളമാണ് ഇത്തരത്തിൽ മക്കളുടെ അനുമതിക്കായി അമ്മയ്‌ക്ക് കാത്ത് നിൽക്കേണ്ടി വന്നത്. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്.
സ്വത്തുക്കളെല്ലാം നേരത്തെ തന്നെ ഇവർ മക്കൾക്കായി വീതം വച്ച് നൽകിയിരുന്നു. പത്ത് മക്കളിൽ രണ്ട് പേർ മരിച്ചു പോയിരുന്നു. ആറ്റിങ്ങലിൽ നാലാമത്തെ മകൾക്കൊപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്. ഇന്നലെ ഈ മകൾ അമ്മയെ ആംബുലൻസിൽ കയറ്റി അഞ്ചാമത്തെ മകളുടെ വീടിന് മുന്നിലെത്തിച്ചു. തുടർന്നാണ് അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടാകുന്നത്.
മൂത്തമകൾ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാൽ ആശുപത്രിയിലാണെന്നും ഇവരെ പരിചരിക്കുന്നതിന് വേണ്ടി പോകേണ്ടതിനാലാണ് നാലാമത്തെ മകൾ അടുത്തയാളുടെ വീട്ടിലേക്ക് അമ്മയെ എത്തിച്ചതെന്നും പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് മുന്നോട്ട് വച്ച ധാരണയിൽ മൂന്ന് മാസം വീതം ഓരോ മക്കളും അമ്മയെ നോക്കാമെന്ന ഉറപ്പിലാണ് മക്കളെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. അഞ്ചാമത്തെ മകളുടെ വീട്ടിൽ തന്നെ ഒടുവിൽ അമ്മയെ പ്രവേശിപ്പിക്കുകയായിരുന്നു.
Comments