ന്യൂഡൽഹി: മുൻ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ 70-ാം ജന്മദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . സുഷമാ സ്വരാജിന് ആദരാഞ്ജലി അർപ്പിച്ച് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ, സുഷമ സ്വരാജ് ഗുജറാത്തിലെ തന്റെ ഗ്രാമം സന്ദർശിച്ച കാര്യമാണ് മോദി അനുസ്മരിക്കുന്നത്.
‘ 25 വർഷം മുമ്പ്, ഞാൻ ബിജെപിയിൽ സംഘാടകനായി പ്രവർത്തിക്കുകയും സുഷമാജി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരിക്കുകയും ചെയ്ത സമയമായിരുന്നു അത്, സുഷമാജി എന്റെ ഗ്രാമമായ വഡ്‌നഗറിൽ പോയി, എന്റെ അമ്മയെയും കണ്ടു. ആ സമയത്ത്, ഞങ്ങളുടെ കുടുംബത്തിൽ എന്റെ അനന്തരവന് ഒരു മകൾ ജനിച്ചു. അവളുടെ ജാതകം പരിശോധിച്ചതിന് ശേഷം ജ്യോതിഷികൾ ഒരു പേര് തീരുമാനിച്ചു, കുടുംബവും ആ പേര് സ്വീകരിച്ചു.
പിന്നീടാണ് ട്വിസ്റ്റ് വന്നത്. സുഷമാജിയെ കണ്ടതിന് ശേഷം കുഞ്ഞിനെ സുഷമ എന്ന് വിളിക്കണമെന്നായിരുന്നു അമ്മ പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി.”എന്റെ അമ്മ അത്ര വിദ്യാസമ്പന്നയല്ല, പക്ഷേ അവരുടെ ചിന്തകളിൽ അമ്മ വളരെ ആധുനികമാണ്. അക്കാലത്ത് അമ്മ ആ തീരുമാനം എല്ലാവരോടും പറഞ്ഞ രീതി, ഞാൻ ഇന്നും ഓർക്കുന്നു,” അദ്ദേഹം എഴുതി.
2019 ഓഗസ്റ്റ് 6 നാണ് മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അന്തരിച്ചത് . വിദേശകാര്യ മന്ത്രി എന്ന നിലയിൽ, വിദേശത്ത് കുടുങ്ങിപ്പോയ ആളുകളെ സഹായിക്കുന്നത് മുതൽ വിദേശത്ത് നിന്ന് ബന്ധുക്കളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെ ആളുകൾക്ക് വേണ്ടി മിസ് സ്വരാജ് നിരവധി ഇടപെടലുകൾ നടത്തി. ഇന്ത്യയിൽ ചികിത്സയ്‌ക്കായി അടിയന്തര മെഡിക്കൽ വിസ തേടുന്ന വിദേശ പൗരന്മാർക്ക് വേണ്ടി പോലും അവർ രംഗത്തെത്തിയിരുന്നു.
Comments