കൊച്ചി: ശബരിമലയിൽ യുവതീ പ്രവേശനം നടന്നുവെന്ന സൈബർ സഖാക്കളുടെ വ്യാജപ്രചാരണത്തിന് ഫേസ്ബുക്കിന്റെ പൂട്ട്. ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ഒരു യുവതി പ്രവേശിച്ചുവെന്ന വ്യാജ അവകാശവാദത്തിനാണ് ഫേസ്ബുക്ക് പണികൊടുത്തത്. ഇവർ ഷെയർ ചെയ്തത് വ്യാജവാർത്തയാണെന്ന് ഫേസ്ബുക്കിന്റെ ഫാക്റ്റ് ചെക്കിംഗ് ടീം വ്യക്തമാക്കി. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് ഇവരുടെ പോസ്റ്റുകൾക്ക് താഴെ ഫേസ്ബുക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പമെത്തിയ സ്ത്രീ അൻപത് വയസ്സിൽ താഴെ പ്രായമുള്ളവളാണെന്ന് ചൂണ്ടിക്കാട്ടി ശ്രീചിത്രൻ എം.ജെ , ബിന്ദു അമ്മിണി തുടങ്ങിയവരാണ് ഐക്യദാർഢ്യവുമായി കയറെടുത്ത് രംഗത്തെത്തിയത്. എന്നാൽ ശബരിമലയിൽ ചിരഞ്ജീവിയോടൊപ്പം എത്തിയ മധുമതി ചുക്കാപ്പള്ളിക്ക് 55 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമാക്കി ഇവരുടെ മകൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകളിലും ഇവർ ജനിച്ചത് 1966നാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് മറച്ചുവച്ചുകൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്‌സ് ഗ്രൂപ്പ് മുൻ ഡയറക്ടർ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവർ 13ന് രാവിലെയാണ് ശബരിമല ദർശനം നടത്തിയത്.
ശബരിമലയിൽ കയറിയ യുവതിക്ക് പിന്തുണ നൽകുകയാണെന്ന വാദവുമായാണ് ബിന്ദു അമ്മിണി രംഗത്തെത്തിയത്. ഇത് വിശ്വാസത്തിന്റെ പ്രശ്‌നം അല്ലെന്നും ഭരണഘടനാ അവകാശത്തിന്റെ പ്രശ്‌നമാണെന്നുമാണ് ഇവരുടെ വാദം. ഫേസ്ബുക്കിലൂടെയാണ് ഇവരുടെ വിശദീകരണം. ‘ ചിരഞ്ജീവിയുടെ കൂടെ ആരെന്നറിയില്ല. ആരായാലും ശബരിമലയിൽ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്‌നം ആയിട്ടല്ല ഞാൻ കാണുന്നത്. ഭരണഘടനാ അവകാശത്തിന്റെ പ്രശ്‌നം ആയിട്ടാണ്.’
ശ്രീചിത്രൻ എം.ജെയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നുണ്ട്. ‘ ശബരിമല കലാപഭൂമിയാക്കാൻ സംഘപരിവാർ തുനിഞ്ഞിറങ്ങിയ കാലത്ത് ഞാൻ കേരളത്തിലുടനീളം നൂറുകണക്കിന് വേദികളിൽ പറഞ്ഞൊരു വാചകമുണ്ട്. ഓർത്തു വെച്ചോളൂ, ഇന്ന് റെഡി ടു വെയ്റ്റ് ജാഥയിൽ പങ്കെടുക്കുന്നവരും ആ ആശയം പങ്കിടുന്നവരും തന്നെ നാളെയൊരിക്കൽ ശബരിമലയിൽ കയറുന്ന സ്ത്രീകളായിരിക്കും.’ഇന്നത് നടന്നു. ചിരഞ്ജീവിക്കൊപ്പം സ്ത്രീ മലകയറി. ഒരു തേങ്ങയും തലക്ക് എറിയപ്പെട്ടില്ല. ഒരു തെറിജപ ഘോഷയാത്രയും നടന്നില്ല. ഒരു പ്രായശ്ചിത്ത കർമ്മവും നടന്നില്ല. ഒരു ആചാരലംഘനവും നടന്നില്ല. എന്ന് തുടങ്ങിയ പോസ്റ്റുമായായിരുന്നു ശ്രീചിത്രൻ രംഗത്തെത്തിയത്. എന്നാൽ ശ്രീചിത്രന്റെ പോസ്റ്റിൽ തന്നെ എഫ്ബി ഫാക്റ്റ് ചെക്കിംഗ് ടീം, ശ്രീചിത്രൻ ഷെയർ ചെയ്തത് വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കവിത മോഷണത്തിന്റെ പേരിൽ പിടിക്കപ്പെട്ടെങ്കിലും നിരന്തരം ഫേസ്ബുക്കിൽ സിപിഎം അനുകൂല പോസ്റ്റിടുന്ന സൈബർ ഐഡിയാണ് ശ്രീചിത്രൻ എം.ജെ. വ്യാജവാർത്തകളും പ്രചാരണങ്ങളുമാണ് ഈ ഐഡിവഴി നിരന്തരം നടത്തുന്നത്. ഹൈക്കോടതി വിധിയിൽ പരാമർശിച്ച അത്രി സംഹിത എന്ന പുസ്തകം അർത്ഥ സംഹിതയായി തെറ്റിദ്ധരിച്ച് ശ്രീചിത്രൻ എഴുതിയ ഉപന്യാസം ഏറെ പരിഹാസങ്ങൾക്ക് പാത്രമായിരുന്നു. ഉളുപ്പില്ലാതെ നുണപറയുന്ന ശ്രീചിത്രന്റെ സ്വഭാവത്തിന് ശ്രീചിത്രൻ ലിമിറ്റ് എന്ന പ്രയോഗവും സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിട്ടുണ്ട്. ശ്രീചിത്രൻ , ശ്രീചിത്രൻ ലിമിറ്റ് നിരന്തരം ലംഘിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.
Comments