തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് വൈകീട്ട് നാലു മണിക്ക് ഓൺലൈൻ ആയാണ് യോഗം. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും.
നിലവിൽ ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കുന്നമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി ഫെബ്രുവരി 19, 20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് മന്ത്രി ഇന്നലെ അഭ്യർത്ഥിച്ചിരുന്നു.
ഫർണീച്ചറുകൾക്ക് ക്ഷാമമുള്ള സ്‌കൂളുകളിൽ അവ എത്തിക്കാനും സ്‌കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാൻ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്കും, വിദ്യാർത്ഥി-യുവജന-തൊഴിലാളി സംഘടനകൾക്കും, വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും, ജനപ്രതിനിധികൾക്കും കത്തയച്ചു.
Comments