റാഞ്ചി : ഝാർഖണ്ഡിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. കൊടുംകുറ്റവാളിയായ രവീന്ദർ ഗജ്ജുവിനെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. 15 ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് പോലീസ് വിലയിട്ടിരുന്നത്.
ഗജ്ജു ലൊഹർദഗ ജില്ലയിലെ ബുൾബുൾ ഗ്രാമത്തിൽ ഒളിച്ചു കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇയാളെ വധിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇയാളെ പിടികൂടുന്നതിനുള്ള പദ്ധതി സിആർപിഎഫും, പോലീസും ചേർന്ന് ആവിഷ്കരിച്ചത്. തുടർന്ന് പദ്ധതി പ്രകാരം കഴിഞ്ഞ ദിവസം ഇയാളുടെ രഹസ്യ താവളത്തിലേക്ക് സുരക്ഷാ സേന എത്തുകയായിരുന്നു.
40 സേനാംഗങ്ങളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സേനാംഗങ്ങൾ വളഞ്ഞതോടെ ഗജ്ജു ഐഇഡി ആക്രമണം നടത്തി. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിക്കുകയായിരുന്നു. രണ്ട് തവണയാണ് ഗജ്ജു ഐഇഡി ആക്രമണം നടത്തിയത്. ഇതിൽ മൂന്ന് കോബ്രാ ജവാന്മാർക്ക് പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊലപാതകം, ഭീകരാക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
ലത്തെഹർ, ഗുമ്ല, ലൊഹർദഗ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. 2011 ൽ ലൊഹർദഗയിൽ ഇയാൾ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു . ഇതിൽ ആറ് സിആർപിഎഫ് ജവാന്മാരും, അഞ്ച് പോലീസുകാരുമടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. ലുഖിയയിൽ 2019 ൽ നാല് പോലീസുകാരെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു.
Comments