വാഷിംഗ്ടൺ: ആണവ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ അമേരിക്കയുടെ നാവിക സേനാ ഉദ്യോഗസ്ഥനും ഭാര്യയും കുറ്റക്കാരെന്ന് കോടതി. ഒരു വിദേശ രാജ്യത്തിന് അമേരിക്കയുടെ ആണവോർജ്ജത്താൽ പ്രവർത്തിക്കുന്ന അന്തർ വാഹിനി രഹസ്യങ്ങളാണ് ചോർത്തിയതെന്നാണ് കണ്ടെത്തൽ. നാവിക ഉദ്യോഗ സ്ഥൻ ജോനാഥൻ തൊയോബിയുടെ ഭാര്യ ഡിയാനാ തൊയോബിയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
മൂന്ന് വർഷത്തേക്കുള്ള തടവുശിക്ഷയാണ് ഡിയാനയ്‌ക്ക് ലഭിക്കുക. ഭർത്താവും നാവിക ഉദ്യോഗസ്ഥനുമായ ജോനാഥൻ 12 മുതൽ 17 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് നാവികസേന അറിയിക്കുന്നത്.പടിഞ്ഞാറൻ വെർജീനയിലെ മാർട്ടിൻസ്ബർഗിലെ ഫെഡറൽ കോടതിയാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ജോനാഥന്റെ ഭാര്യയും അദ്ധ്യാപികയുമായ ഡിയാന ആണവ രഹസ്യങ്ങൾ ഒരു ഡാറ്റാകാർഡിൽ പകർത്തി ഒരു സാന്റവിച്ചിനകത്ത് ഒളിപ്പിച്ച് കൈമാറിയെന്നാണ് കണ്ടെത്തിയത്. ആണവ അന്തർവാഹിനികളുടെ ആണവ പ്രൊപ്പൽഷൻ സംവിധാനങ്ങളറിയാവുന്ന വിദഗ്ധനാണ് ജോനാഥൻ. അമേരിക്ക അതീവ രഹസ്യമായി സൂക്ഷിക്കുന്ന മേഖലയിൽ നിന്നാണ് രഹസ്യ വിവരങ്ങൾ ചോർത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവർക്കും രണ്ടുകുട്ടികളുമുണ്ട്. ഇവർ അമേരിക്കയുടെ നാവിക സേനാ അക്കാദമി സ്ഥിതിചെയ്യുന്ന മേരീലാന്റിലാണ് താമസിച്ചിരുന്നത്.
Comments