ബംഗലൂരു: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻപിൽ പതിപ്പിച്ചു തുടങ്ങി. വിഷയം വീണ്ടും ആളിക്കത്തിക്കാൻ തീവ്ര മുസ്ലീംവിഭാഗങ്ങൾ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് സ്‌കൂൾ കോളജ്, മാനേജ്‌മെന്റുകളുടെ നടപടി.
ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടച്ചുപൂട്ടിയ കോളജുകൾ തുറക്കണമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ഈ വിവാദത്തിൽ അടച്ചിട്ടിരുന്ന കോളജുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് തുടർ പ്രതിഷേധങ്ങൾക്ക് തടയിടാൻ കോളജുകൾക്ക് മുൻപിൽ ഉത്തരവ് പതിപ്പിച്ചത്.
ഷിവമോഗയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് നീക്കാൻ വിസമ്മതിച്ചതിനും സർക്കാരിനും കോളജിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനും 58 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
ശനിയാഴ്ച ഇവരിൽ ചിലർ കോളജിലെത്തി പ്രതിഷേധത്തിന് ശ്രമിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല. സസ്‌പെൻഷനിലായതിനാൽ ഇവരോട് കോളജിൽ എത്തരുതെന്ന് പ്രിൻസിപ്പലും പോലീസും നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചായിരുന്നു വീണ്ടും പ്രതിഷേധങ്ങൾക്കായി കോളജിൽ എത്തിയത്.
Comments