കിഴക്കമ്പലം: സിപിഎം ഭീഷണിയിൽ തളരാതെ ട്വന്റി ട്വന്റി. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിനായി നടത്തുന്ന ചലഞ്ചിൽ പൊതുജനങ്ങൾ ആവേശത്തോടെയാണ് പങ്കെടുക്കുന്നതെന്ന് ട്വന്റി ട്വന്റി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിളക്കണയ്‌ക്കൽ സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ട്വന്റി ട്വന്റി പദ്ധതിയിലെ ജനപങ്കാളിത്തം പുറത്തുവിട്ടത്.
17-ാം തീയതി രാത്രി 12 മണിവരെ ഇരുപത്തിഅഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച് രൂപയാണ് ലഭിച്ചത് (1008 സ്ട്രീറ്റ് ലൈറ്റുകൾക്കുള്ള തുക). ഫേസ്ബുക്കിലൂടെയാണ് ട്വന്റി ട്വന്റി ഈ കണക്ക് പുറത്തുവിട്ടത്. രാഷ്‌ട്രീയ പകപോക്കലിന്റെ അതിതീവ്രതയിലും ഒട്ടും തളരാതെ പൊതുജനങ്ങൾ നെഞ്ചോടു ചേർത്ത് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് വൻ വിജയത്തിലേക്ക് കുതിക്കുകയാണെന്നും ട്വന്റി ട്വന്റി അവകാശപ്പെടുന്നു.
കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഒരു സ്ട്രീറ്റ് ലൈറ്റിനുളള 2500 രൂപ നൽകി ചലഞ്ചിൽ പങ്കാളിയാകാം. ഫിലിപ്സിന്റെ ഇക്കോലിങ്ക് ലൈറ്റുകളാണ് വഴിയോരങ്ങളിൽ സ്ഥാപിക്കുക. മൂന്ന് വർഷം വാറണ്ടിയുള്ള 5200 ല്യൂമിനസ് പ്രകാശമുള്ള 45 വാട്സ് ലൈറ്റുകളാണിവ. ഓട്ടോമാറ്റിക് & ഓട്ടോ സെൻസറിലൂടെ കൃത്യമായി തെളിയുകയും, അണയുകയും ചെയ്യുന്ന ലൈറ്റുകൾ നാടിനെ അത്യാധുനിക സംവിധാനത്തിലേക്ക് എത്തിക്കുമെന്നും ട്വന്റി ട്വന്റി അവകാശപ്പെടുന്നു.
ജനുവരി 25 നാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് ആരംഭിച്ചത്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയിൽ വിവിധ മേഖലകളിലുള്ളവരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് തെരുവു വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഈ ജനമുന്നേറ്റം തങ്ങൾക്കനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞ എം.എൽ.എ പി.വി ശ്രീനിജൻ കെ.എസ്.ഇ.ബി അധികൃതരെ ഭീഷണിപ്പെടുത്തി പദ്ധതി നിർത്തിവയ്പ്പിച്ചുവെന്ന് ആരോപിച്ചാണ് ട്വന്റി ട്വന്റി വിളക്കണയ്‌ക്കൽ സമരം നടത്തിയത്.
ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 15 മിനിറ്റായിരുന്നു സമരം. ഇതിനായി വീടുകയറി പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചത്.
Comments