ബംഗളൂരു : കർണാടകയിൽ ഹിന്ദു നേതാവിനെ വെട്ടിക്കൊന്നു. ബജരംഗദൾ നേതാവ് ഹർഷ ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ഷിവമോഗയിലായിരുന്നു സംഭവം.
ഇന്നലെ രാത്രിയാണ് ഹർഷയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. സീഗിഹട്ടിയിൽ തയ്യൽ കട നടത്തിവരികയാണ് അദ്ദേഹം. രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്നതിനിടെ അദ്ദേഹത്തെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മതമൗലികവാദികളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. സമൂഹമാദ്ധ്യമങ്ങളിൽ ഹിന്ദു അനുകൂല പോസ്റ്റുകൾ ഇടാറുള്ള ഹർഷയ്‌ക്ക് മതമൗലികവാദികളിൽ നിന്നും ഭീഷണി നിലനിന്നിരുന്നതായും പോലീസ് പറയുന്നുണ്ട്.
ഇതിനിടെ അക്രമികൾ പ്രദേശത്തെ വാഹനങ്ങൾക്കും മറ്റും തീയിട്ടു. നിരവധി വാഹനങ്ങളാണ് കത്തിനശിച്ചത്. ഉടൻ ഫയർഫോഴ്‌സ് എത്തി തീ അണയ്ച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷിവമോഗയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments