കൊച്ചി: അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ 38 ഭീകരര്‍ക്ക് വധശിക്ഷ നല്‍കിയ കോടതിവിധിക്കെതിരെ കേരളത്തിലും വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ. വധശിക്ഷ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് പലയിടത്തും പ്രകടനങ്ങള്‍ നടന്നത്.
‘ഇത് ശിക്ഷാവിധിയല്ല, ഭരണകൂടത്തിന്റെ കൂട്ടക്കൊല’ എന്ന മുദ്രാവാക്യവുമായാണ് പ്രകടനങ്ങള്‍ നടന്നത്. സമൂഹമാദ്ധ്യമങ്ങളിലും ഈ മുദ്രാവാക്യമുയർത്തി പോപ്പുലർ ഫ്രണ്ട് വിദ്വേഷപ്രചരണങ്ങൾ നടത്തുന്നുണ്ട്.പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും ഉയർത്തിയിട്ടുണ്ട്. ഒരേ തരത്തിലുള്ള പോസ്റ്ററുകളാണ് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്നത്. കോടതിവിധിക്കെതിരെ വിദ്വേഷം നിറഞ്ഞ പ്രചാരണമാണ് പോപ്പുലർ ഫണ്ട് നടത്തുന്നത്. ഇതിനെതിരെ പോലീസ് കേസെടുക്കണമെന്ന ആവശ്യവും പൊതു സമൂഹത്തിൽ നിന്ന് ഉയരുന്നുണ്ട്.
അതേ സമയം കോടതി വിധിക്കെതിരെ കണ്ണൂർ ജില്ലയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർഫ്രണ്ടുകാരുടെ കൈവശം ആയുധങ്ങൾ ഉണ്ടായതായും സ്ഥിരീകരണമുണ്ട്. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ചാലാട് സ്വദേശി ഫർഹാൻ ഷെയ്‌ക്കിന്റെ കയ്യിൽ നിന്ന് പോലീസ് ആയുധം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിഷേധ പ്രകടനം അവസാനിച്ചിട്ടും തമ്പടിച്ച പ്രവർത്തകരോട് പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പോപ്പുലർ ഫ്രണ്ടുകാർ പോലീസുകാരോടും തട്ടിക്കയറിയെന്നാണ് റിപ്പോർട്ടുകൾ.
ഈ സമയത്താണ് പോപ്പുലർ ഫ്രണ്ടുകാരുടെ കൈവശം ആയുധം ഒളിപ്പിച്ചുവെച്ചതായി പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. 22 സെന്റിമീറ്റർ നീളമുള്ള കഠാരയാണ് ഫർഹാൻ ഷെയ്‌ക്കിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തതായി കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടേരി വ്യക്തമാക്കി.















