പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ വനവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് ഇന്നേയ്‌ക്ക് നാല് വർഷം. വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മുക്കാലിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവർമാരുമടങ്ങുന്ന പതിനാറംഗ സംഘം ആൾക്കൂട്ട വിചാരണ നടത്തി മധുവിനെ കൊന്നുതള്ളിയത്. നാല് കൊല്ലം കടന്നുപോയിട്ടും, ഇന്നും നീതിക്കായി കാത്തിരിക്കുകയാണ് മധുവിന്റെ കുടുംബം. അൽപം വൈകിയാണെങ്കിലും നീതിയുടെ സൂര്യൻ ഉദിക്കുമെന്ന വിശ്വാസത്തിലാണ് മധുവിന്റെ കുടുംബം.
2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച മധു കൊലക്കേസിന്റെ വൈകിയ വിചാരണ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയിൽ ഉടൻ ആരംഭിക്കുമെന്ന വിശ്വാസത്തിലാണ് മധുവിന്റെ കുടുംബം. കോടതിയിൽ സർക്കാർ നിയോഗിച്ച പ്രത്യേക പ്രോസിക്യൂട്ടർ കേസിൽ ഹാജരായി. ദീർഘനാളായി പ്രോസിക്യൂട്ടർ ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു.
ഹൈക്കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് മധുവിന്റെ കേസ് വീണ്ടും ഉണരുന്നത്. എല്ലാ ആഴ്ചയും കേസ് പരിഗണിക്കാനാണ് മണ്ണാർകാട് കോടതി തീരുമാനം. പ്രതികളുമായി അടുത്ത ബന്ധമുള്ളതിനാൽ സാക്ഷികൾ കൂറുമാറാനുള്ള സാധ്യത പ്രോസിക്യൂഷനും തള്ളുന്നില്ല. എന്നാൽ അതിനെ മറികടക്കാനാവുമെന്നാണ് കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും ആത്മവിശ്വാസം.
രണ്ട് വർഷങ്ങൾക്ക് മുൻപ് കേസിൽ സർക്കാർ ചുമതലയേൽപ്പിച്ച പബ്ലിക് പ്രോസിക്യൂട്ടർ വി ടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിഞ്ഞതോടെ മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായി. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് വിവരം ചർച്ചയായത്. മണ്ണാർക്കാട് കോടതിയിൽ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്നതോടെയാണ് കോടതി ചോദ്യം ഉന്നയിച്ചത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രഘുനാഥ്.
നിലവിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. രാജേന്ദ്രനാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. രഘുനാഥിന് ശേഷം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവാത്തത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്. മധുവിന്റെ കേസിൽ പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ നിയമവകുപ്പ് സെക്രട്ടറിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു.
Comments