തിരുവനന്തപുരം: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് രണ്ടാം തവണയും വർദ്ധിപ്പിച്ചു. ഇന്നലെ നേരിയ തോതിൽ സ്വർണ്ണവില കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇന്ന് രണ്ട് തവണ സ്വർണ്ണവില വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് വിലയിൽ 680 രൂപയുടെ വർദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 11 മണിയോടെ 320 രൂപ കൂടി ഒരു പവൻ സ്വർണ വില വർദ്ധിച്ചു.
22 കാരറ്റ് സ്വർണ്ണം ഗ്രാമിന് രാവിലെ 85 രൂപ ഉയർന്ന് 4,685 രൂപ നിരക്കിലാണ് വിൽപന നടന്നത്. പിന്നീട്, ആഗോള തലത്തിലെ സാഹചര്യങ്ങൾ പരിഗണിച്ച്, 11 മണിക്ക് ചേർന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റസ് അസോസിയേഷൻ വില വീണ്ടും വർദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 4,725 രൂപയാണ് വില.
ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 22 കാരറ്റ് സ്വർണ്ണവില പവന് ആയിരം രൂപ വർദ്ധിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാതലത്തിൽ, അന്താരാഷ്‌ട്ര തലത്തിൽ സ്വർണ്ണത്തിന് ഇനിയും വില വർദ്ധിക്കുമെന്നാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റസ് അസോസിയേഷൻ വിലയിരുത്തുന്നത്. 4,600 രൂപയിലാണ് ഇന്നലെ സ്വർണ്ണം വിപണനം നടന്നത്.
ഇന്നലെ പവന് 36,800 രൂപയായിരുന്നു വില. ഇന്ന് രാവിലെ ഒരു പവന് 37,480 രൂപയായി വില വർദ്ധിച്ചു. പിന്നീട് രണ്ടാം വട്ടവും വില വർദ്ധിച്ചപ്പോൾ, 37,800 രൂപയായി ഒരു പവൻ സ്വർണ്ണത്തിന്റെ വില. അതേസമയം, 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3,800 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് രാവിലെ ഈ വില ഉയർന്ന് 3,870 രൂപയിലെത്തി.















