കോട്ടയം: രാഷ്‌ട്രീയ റിക്രൂട്ട്‌മെന്റിലൂടെ നിയമിതരാകുന്ന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് വിതരണം ചെയ്യുന്ന പെൻഷൻ നിർത്തണമെന്നും പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്‌ക്കണമെന്നും ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ സംഘടന സംസ്ഥാന വ്യാപകമായി ധർണ നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
60 വയസ് കഴിഞ്ഞ എല്ലാ പൗരൻമാർക്കും 10,000 രൂപയെങ്കിലും പ്രതിമാസ പെൻഷൻ നൽകണമെന്ന് വാദിക്കുന്ന കൂട്ടായ്മയാണ് വൺ ഇന്ത്യ വൺ പെൻഷൻ സംഘടന. ജനങ്ങളുടെ നികുതിപ്പണം ജനക്ഷേമത്തിന് ഉപയോഗിക്കണമെന്നും പേഴ്‌സണൽ സ്റ്റാഫിലെ അനർഹമായ പെൻഷൻ സമ്പ്രദായം നിർത്തലാക്കണമെന്നും പെൻഷന് അവകാശം 60 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കാണെന്നും ഉൾപ്പെടെയുളള പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം.
കോട്ടയം തൃശൂർ, കോഴിക്കോട് തുടങ്ങിയിടങ്ങളിലെ കളക്ടറേറ്റുകൾക്ക് മുൻപിലായിരുന്നു പ്രതിഷേധം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളാകുന്ന രാഷ്‌ട്രീയക്കാർക്ക് രണ്ട് വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്നതും രണ്ട് വർഷം സേവനം അനുഷ്ഠിച്ചവരെ മാറ്റി പുതിയ ആളുകളെ നിയമിച്ച് കൂടുതൽ പേർക്ക് പെൻഷൻ നൽകാൻ വഴിയൊരുക്കുന്നതും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്തിരുന്നു. ഇത് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്കും രാഷ്്ട്രീയ പോരിനും വഴിവെക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് ഒഐഒപിയുടെ പ്രതിഷേധവും.















