തിരുവനന്തപുരം: സിനിമകളുടെ റിലീസ് സമയത്തുള്ള ഫാൻസ് ഷോകൾക്ക് കടിഞ്ഞാണിടണമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ് ഷോകൾ കൊണ്ട് നടക്കുന്നത്. സിനിമാ വ്യവസായത്തിന് ഇത് ഒരു ഗുണവും ചെയ്യുന്നില്ല. അതിനാൽ ഇത് നിരോധിക്കണമെന്ന നിലപാടിലാണെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ ആവശ്യപ്പെട്ടു.
തീയറ്ററുകളിലേയ്‌ക്ക് ആളുകൾ എത്താത്തതിന്റെ പ്രധാന കാരണം ഇത്തരം ഫാൻസ് ഷോയ്‌ക്ക് ശേഷം നൽകുന്ന മോശം പ്രതികരണമാണ്. അതിനാൽ തന്നെ ഇത് നിരോധിക്കണം. മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം വിഷയത്തിൽ അന്തിമ തീരുമാനമാകും എന്ന് വിജയകുമാർ വ്യക്തമാക്കി.
ഇനിവരുന്ന സിനിമകൾക്കുണ്ടാകുന്ന ഡീഗ്രേഡിങ്, ഫാൻസ് ഷോ നിർത്തലാക്കുന്നതോടെ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണ് ഫിയോക്കിന്റെ പ്രതീക്ഷ. സിനിമയിലെ പ്രധാന രംഗങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ ലീക്ക് ചെയ്യുന്നതും തടയാനാകുമെന്നും ഫിയോക്ക് കരുതുന്നു എന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
Comments