ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു തുടങ്ങിയ കേന്ദ്രസർക്കാരിന് അഭിനന്ദന പ്രവാഹം. ലോകത്ത് എവിടെയാണെങ്കിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കരുത്തുളള ഒരു സർക്കാർ ഭാരതം ഭരിക്കുന്നുവെന്ന സന്ദേശവും ആത്മവിശ്വാസവുമാണ് ഇത് നൽകുന്നത്. യുഎസ് പൗരൻമാർ പോലും യുക്രെയ്‌നിൽ നിന്ന് രക്ഷപെടാൻ സ്വകാര്യ വോളന്റിയർ ഗ്രൂപ്പുകളെ ആശ്രയിക്കുന്ന സ്ഥാനത്താണ് നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും ഈ നയതന്ത്ര വിജയത്തിന് തിളക്കമേറുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നയതന്ത്ര ബന്ധങ്ങളുടെയും നിലപാടുകളുടെയും വിജയമായിട്ടാണ് ഈ ദൗത്യത്തെ ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. ഒരു വശത്ത് റഷ്യ ആയതുകൊണ്ടു തന്നെ യുദ്ധം ആരംഭിച്ച ശേഷമുളള ഒഴിപ്പിക്കൽ അസാദ്ധ്യമെന്ന നിലപാടിലായിരുന്നു യുഎസും യുകെയും ഉൾപ്പെടെയുളള രാജ്യങ്ങൾ. അവിടെ നിന്നാണ് യുദ്ധഭൂമിയിൽ നിന്നും ഒരു പോറൽ പോലുമേൽക്കാതെ മോദി സർക്കാർ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരിക്കുന്നത്. യുക്രെയ്‌നിൽ തുടരുന്ന ഇന്ത്യൻ പൗരൻമാർക്ക് ഒന്നാകെ ആത്മവിശ്വാസം നൽകുന്നതായിരുന്നു ഈ നീക്കങ്ങൾ.
യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയ ശേഷം ഒഴിപ്പിക്കൽ സാദ്ധ്യമല്ലെന്നും പൗരൻമാർ നേരത്തെ രാജ്യം വിടണമെന്നും യുഎസ് ഉൾപ്പെടെ നേരത്തെ അറിയിപ്പ് നൽകിയിരുന്നു. യുദ്ധം ആരംഭിച്ച ശേഷം സ്വകാര്യ വോളന്റിയർ ഗ്രൂപ്പുകളാണ് യുക്രെയ്‌നിൽ കുടുങ്ങിയ യുഎസ് പൗരൻമാരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്.
അഫ്ഗാനിൽ താലിബാൻ അധിനിവേശ സമയത്ത് നടത്തിയ ഒഴിപ്പിക്കലിനെക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു ഓപ്പറേഷൻ ഗംഗ എന്ന് പേരിട്ടിരിക്കുന്ന യുക്രെയ്ൻ ദൗത്യം. ഓപ്പറേഷൻ ദേവിശക്തി എന്നായിരുന്നു അഫ്ഗാനിലെ ഒഴിപ്പിക്കലിന് ഇന്ത്യ നൽകിയ പേര്. യുക്രെയ്‌നിൽ മിസൈൽ ആക്രമണവും ഷെല്ലിംഗും രൂക്ഷമായതോടെ നേരിട്ടുളള ഒഴിപ്പിക്കലിന് തടസം നേരിട്ടതായിരുന്നു ദൗത്യത്തിലെ പ്രധാന വെല്ലുവിളി. എന്നാൽ യുക്രെയ്ൻ അതിർത്തിയുമായി ചേർന്ന് കിടക്കുന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ദ്രുതഗതിയിൽ ഇതിന് പരിഹാരം ഒരുക്കി. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന് തിരഞ്ഞെടുത്തത്.
പോളണ്ടിന്റെ ഉൾപ്പെടെ അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിട്ട പ്രശ്‌നങ്ങളും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് നയതന്ത്ര ഇടപെടലിലൂടെ ഇന്ത്യ പരിഹരിച്ചു. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിനെക്കുറിച്ച് ഒരേ സമയം റഷ്യയുമായും യുക്രെയ്‌നുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി. യുദ്ധമുഖത്താണെങ്കിലും ഇന്ത്യക്കാരുടെ സുരക്ഷയിൽ ഇരുരാജ്യങ്ങളും അടിയന്തര സഹായങ്ങൾ ഉറപ്പു നൽകി.
ചെറുതും വലുതുമായ വിദേശരാജ്യങ്ങളുമായി ഇന്ത്യയുടെ താൽപര്യം പൂർണമായി സംരക്ഷിച്ച് നയതന്ത്ര ബന്ധം ഉറപ്പിക്കുന്ന മോദി സർക്കാരിന്റെ നിലപാടുകൾ നേരത്തെ തന്നെ അന്താരാഷ്‌ട്രതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇച്ഛാശക്തിയുളള ഭരണാധികാരിയുടെ വിജയമായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങളും ഇത്തരം ഇടപെടലുകളിൽ ഇന്ത്യയെ പ്രകീർത്തിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഓപ്പറേഷൻ ഗംഗയും. യുക്രെയ്‌നിൽ നിന്നുളളവരെയും വഹിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന ഓരോ വിമാനങ്ങളും നരേന്ദ്രമോദി സർക്കാരിന്റെ തലപ്പാവിലെ ഓരോ പൊൻതൂവലുകളായി മാറുകയാണ്.
Comments