തൃശൂർ: തൃശൂരിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുമകൻ കൊലപ്പെടുത്തിയത് കയ്യിലണിഞ്ഞിരുന്ന വളയ്‌ക്ക് വേണ്ടിയായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ 25-നായിരുന്നു കടലാശേരി ഊമൻപിള്ളി വീട്ടിൽ കൗസല്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 78 വയസുണ്ടായിരുന്ന കൗസല്യയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കയ്യിലുണ്ടായിരുന്ന വള കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ചെറുമകൻ ഗോകുലിനെ സംശയത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ ഗോകുൽ കുറ്റം സമ്മതിച്ചു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും സ്വർണവളയ്‌ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഗോകുൽ പോലീസിനോട് വെളിപ്പെടുത്തി.
സംഭവദിവസം കൗസല്യ താമസിക്കുന്ന വീട്ടിലെത്തിയ ഗോകുൽ സ്നേഹത്തോടെ പെരുമാറി വള പണയം വയ്‌ക്കാനായി ചോദിച്ചിരുന്നു. എന്നാൽ മദ്യം വാങ്ങാനല്ലേ എന്ന് മറുപടി നൽകിയ കൗസല്യ വള നൽകിയില്ല. തുടർന്ന് കൗസല്യയെ പിടിച്ച് നിലത്തുകിടത്തി മൂക്കും വായും പൊത്തിപ്പിടിച്ചു. ശേഷം തലയിണയെടുത്ത് മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൗസല്യയുടെ മരണം ഉറപ്പുവരുത്തിയശേഷം വള ഊരിയെടുത്ത് സ്ഥലംവിട്ടു. വീട്ടിൽ കൗസല്യ ഒറ്റക്കാണ് താമസിച്ചിരുന്നത്. മറ്റ് മക്കൾ വേറെ വീട് വെച്ച് മാറിപോയിരുന്നു.
വള പണയപ്പെടുത്തിയതിന് ശേഷം ലഭിച്ച 25,000 രൂപയിൽ 3000 രൂപയെടുത്ത് ഗോകുൽ ആദ്യം പോയത് ബിവറേജിലേക്കായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. വളയോടൊപ്പം കൗസല്യയുടെ മാലയും ഗോകുൽ ഊരിയെടുത്തിരുന്നു. എന്നാൽ ഇത് മുക്കുപണ്ടമായിരുന്നതിനാൽ പണയം വെയ്‌ക്കാൻ സാധിച്ചില്ല. പണയപ്പെടുത്തിയ വള സമീപത്തെ ബാങ്കിൽ നിന്ന് പോലീസ് കണ്ടെടുത്തു.















