ബംഗളൂരു : മാംഗ്ലൂർ മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിജാബുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാരിൽ ഒരാൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിലാണ് നടപടി. അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് അനുകൂലമായി കമന്റ് ഇട്ടവർക്കെതിരെയും പോലീസ് കേസ് എടുക്കും.
ബംഗളൂരു സ്വദേശിയായ അതീഖ് ഷാരിഫ് ആണ് ഫേസ്ബുക്ക് പേജിൽ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ഈ മാസം 12 നായിരുന്നു സംഭവം. ജഡ്ജിയുടെ യോഗ്യത ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇയാൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ ഇയാൾക്കെതിരെ ചില സമൂഹമാദ്ധ്യമ ഉപയോക്താക്കൾ സൈബർ പോലീസിൽ പരാതി നൽകി. ഇതേ തുടർന്നാണ് കേസ് എടുത്തത്.
ഈ പോസ്റ്റിന് പേജിൽ അനുമതി നൽകിയതിനാണ് അഡ്മിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തവർക്കെതിരെയും കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി, ജസ്റ്റിസുമാരായ ജെ.എം ഖാസി, കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ജഡ്ജിമാരിൽ ഒരാൾക്കെതിരെ കന്നഡ നടൻ ചേതൻ കുമാർ അഹിംസ മോശം പരാമർശം നടത്തിയിരുന്നു. സംഭവത്തിൽ അറസ്റ്റിലായ നടൻ ഇപ്പോൾ റിമാൻഡിലാണ്.
Comments