കീവ്: യുക്രെയിനിൽ യുദ്ധം ആരംഭിച്ചതിന് ശേഷം സൈനിക, സാമ്പത്തിക, സൈബർ മേഖലകളിൽ പുടിന്റെ റഷ്യ അനുഭവിക്കുന്നത് കനത്ത നഷ്ടമാണെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്.
‘122 മണിക്കൂർ സമയത്തെ പ്രതിരോധം. നമ്മുടെ പോരാളികളുടെ വീര്യം ശത്രുവിന് കൂടുതൽ നഷ്ടമുണ്ടാക്കുന്നു. കിഴക്കൻ യുക്രെയ്‌നിലുള്ളവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. അവരെ മറിക്കടക്കാൻ കഴിയില്ലെന്ന് തെളിയിച്ചു. അവർ ശത്രുക്കൾ വലിയ തടസം സൃഷ്ടക്കുകയാണ്. ശത്രുക്കളെ അവർ വലിയ നിരാശയിലാക്കുന്നുവെന്നും പ്രതിരോധ മന്ത്രി പ്രതികരിച്ചു.
സാമ്പത്തിക മേഖലയിലും വലിയ വിപത്താണ് റഷ്യയെ തേടിയെത്തിയത്. റഷ്യൻ കറൻസി വെറും കടലാസായി മാറി. റഷ്യൻ എണ്ണയുടെ കയറ്റുമതിക്ക് ആദ്യം തന്നെ നിരോധനം ലഭിച്ചു. അധിനിവേശ സൈന്യത്തിനെതിരെ പോരാടാൻ അന്താരാഷ്‌ട്ര ഐടി സമൂഹവും ചേർന്നു. യുക്രെയ്‌നിലെ സ്‌കൂൾ കുട്ടികൾ പോലും സൈബർ പോരാളികളായി മാറിയെന്നും റെസ്നിക്കോവ് പറഞ്ഞു.
യൂറോപ്പിൽ നിന്നുള്ള ആയുധ വിതരണം വർദ്ധിച്ചുവരികയാണ്. യുക്രെയ്‌ന് വേണ്ട മറ്റ് ആവശ്യങ്ങളും യൂറോപ്പിൽ നിന്നും എത്തുന്നുണ്ട്. റഷ്യയിലാണെങ്കിൽ, തങ്ങളുടെ ഭരണകൂടം നുണയന്മാരാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ‘പ്രത്യേക നടപടി’ ഒന്നുമില്ലെന്ന് പ്രഖ്യാപിച്ച് ഒടുവിൽ യുദ്ധം നടത്തിയെന്നതാണ് റഷ്യൻ ജനങ്ങളോട് പറഞ്ഞ ഏറ്റവും വലിയ കള്ളം. അതവർ ഇപ്പോൾ മനസിലാക്കുന്നു.
സായുധരായ യുക്രെയ്ൻ പട്ടാളക്കാരോട് യുദ്ധം ചെയ്യാൻ റഷ്യൻ സൈന്യത്തിന് കഴിവില്ല എന്നതിന്റെ തെളിവാണ് സമാധാനപരമായി തുടരുന്ന ജനവാസനഗരങ്ങളിൽ, റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾ. ഭീരുക്കളെപ്പോലെ പോരാടാൻ മാത്രമേ അവർക്ക് കഴിയൂവെന്നും റെസ്നിക്കോവ് പ്രതികരിച്ചു.
Comments