പാരീസ് : മുസ്ലീം അഭിഭാഷകർ കോടതിയിൽ ഹിജാബും , മതചിഹ്നങ്ങളും ധരിക്കുന്നത് വിലക്കി ഫ്രാൻസിലെ സുപ്രീം കോടതി . രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ കോടതി മുറികളിൽ ഹിജാബും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നതിനാണ് ബാരിസ്റ്റർമാർക്കുള്ള വിലക്ക് കോടതി ശരിവച്ചത് .രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് മാതൃക സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ആദ്യ വിധിയാണിത് .
കോടതിമുറികളിൽ മതപരമായ അടയാളങ്ങൾ നിരോധിച്ച ബാർ കൗൺസിൽ ഓഫ് ലില്ലെ നിയമത്തെ ചോദ്യം ചെയ്ത് ഫ്രഞ്ച്-സിറിയൻ അഭിഭാഷകയായ സാറാ അസ്മെത എന്ന 30-കാരിയാണ് കേസ് നൽകിയത് . ഒരു വശത്ത് അഭിഭാഷകന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും മറുവശത്ത് ന്യായമായ വിചാരണയ്‌ക്കുള്ള അവകാശം ഉറപ്പുനൽകുന്നതിനും നിരോധനം ആവശ്യവും ഉചിതവുമാണെന്ന് കാസേഷൻ കോടതി വിധിയിൽ പറഞ്ഞു.
മതചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിക്കുന്നത് “വിവേചനമല്ലെന്നും,” കോടതി കൂട്ടിച്ചേർത്തു. അതേസമയം വിധി ഞെട്ടിപ്പിക്കുന്നതാണെന്നും നിരാശയുണ്ടെന്നും അസ്മെത പറഞ്ഞു. “എന്റെ കക്ഷികൾ കുട്ടികളല്ല, ഹിജാബ് ധരിച്ച അവർ എന്നെ അവരുടെ വക്കീലായി തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ, അത് അവർക്ക് ഇഷ്ടമായതു കൊണ്ടാകാം “ അസ്മെത പറഞ്ഞു
അസ്മെത സത്യപ്രതിജ്ഞ ചെയ്ത് പരിശീലനം നേടാനായി കോടതിയിൽ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ, ലില്ലെ ബാർ കൗൺസിൽ മതപരമായ അടയാളങ്ങൾ കോടതിയിൽ ഗൗണിനൊപ്പം ധരിക്കുന്നത് നിരോധിച്ചുകൊണ്ട് നിയമം പാസാക്കി.
ലില്ലെ ബാർ കൗൺസിലിന്റെ നിയമം വിവേചനപരമാണെന്ന് അസ്മെത വെല്ലുവിളിച്ചു. തുടർന്ന് 2020-ൽ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തോൽക്കുകയും വിഷയം കാസേഷൻ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. “ലെസിറ്റേ” അല്ലെങ്കിൽ മതേതരത്വം – മതത്തെ ഭരണകൂടത്തിൽ നിന്ന് വേർപെടുത്തുക എന്ന തത്വം കാരണം മതചിഹ്നങ്ങളും വസ്ത്രങ്ങളും ഫ്രാൻസിലെ പൊതുസേവകർക്ക് നിരോധിച്ചിരിക്കുന്നതാണ് . അതേസമയം കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലേക്ക് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അസ്മെത പറഞ്ഞു.
Comments