യുഎഇ: റഷ്യ-യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ യുഎഇക്ക് ആവശ്യമായ ഗോതമ്പും മറ്റു ധാന്യങ്ങളും ഇതര രാജ്യങ്ങളിൽ നിന്നെത്തിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം. ആവശ്യത്തിലധികം സാധനങ്ങൾ വിറ്റു പോകുന്ന സാഹചര്യം മുതലാക്കി വില കൂട്ടിയാൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റഷ്യ-യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ യുഎഇ യിൽ ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, അർജന്റീന, യുഎസ് എന്നിവിടങ്ങളിൽഭക്ഷ്യ സാധനങ്ങൾ സുലഭമായതിനാൽ ക്ഷാമമുണ്ടാകില്ലെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല അൽ സാലിഹ് വ്യക്തമാക്കി. ധാന്യങ്ങൾ, പാചക എണ്ണ, അരി, മാംസം തുടങ്ങിയ അടിസ്ഥാന വസ്തുക്കളുടെ വിലയിലുണ്ടാകുന്ന മാറ്റം മന്ത്രാലയം നിരീക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം 3,238 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയെന്നു അധികൃതർ അറിയിച്ചു.
അടുത്തമാസം ആദ്യം റമസാൻ ആരംഭിക്കാനിരിക്കെ, വില കൂടാതിരിക്കാൻ പ്രാദേശിക കാര്യാലയങ്ങളുമായി സഹകരിച്ച് പരിശോധന വ്യാപകമാക്കും. സ്ഥാപനങ്ങൾക്ക് ഓഫർ പ്രഖ്യാപിക്കാനും അവസരമൊരുക്കും. ആവശ്യക്കാർ കൂടുതലുള്ള സാധനങ്ങൾക്ക് വില കൂട്ടിയാൽ കർശന നടപടിയുണ്ടാകും. ആവശ്യത്തിലധികം സാധനങ്ങൾ വിറ്റു പോകുന്ന സാഹചര്യം മുതലാക്കി വില കൂട്ടിയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
Comments