ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഉഗ്രസ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി ഉയർന്നു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ നിരവധി പേർക്ക് പരിക്ക് ഗുരുതരമാണ്.
പെഷവാറിലെ കൊച്ച റിസാൽദാറിലുള്ള ക്വിസ്സ ഖ്വാനി ബാസാർ ഏരിയയിൽ സ്ഥിതിചെയ്യുന്ന പള്ളിയിലാണ് ഭീകരാക്രമണമുണ്ടായത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി എത്തിയ വൻ ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർക്കുകയും പിന്നീട് ചാവേർ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശത്തെ ജാമിയ പള്ളിയിലായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ലേഡി റീഡിംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പെഷവാർ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മാരക സ്‌ഫോടനമായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ആക്രമണത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും ഉറപ്പുവരുത്തണമെന്ന് പോലീസിന് നിർദേശം നൽകി. പെഷവാർ മുഖ്യമന്ത്രി മെഹ്മൂദ് ഖാനും ഭീകരാക്രമണത്തെ അപലപിച്ചു. സംഭവത്തിൽ പെഷവാർ ഐജിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Comments