ബെംഗളൂരു: ഹിജാബ് വിഷയത്തിൽ പ്രതികരിച്ച ഹിന്ദു വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് പരാമർശിച്ച മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസെടുത്തു. കർണാടകയിലെ ധാർവാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹിന്ദു ഐടി സെൽ പ്രവർത്തകൻ അശ്വത് സമർപ്പിച്ച പരാതിയെ തുടർന്ന് ഐപിസി 295 എ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
ഉഡുപ്പിയിൽ കാവി ഷാൾ ധരിച്ചെത്തിയ കുട്ടികളെയായിരുന്നു റാണ അയ്യൂബ് തീവ്രവാദികളെന്ന് അഭിസംബോധന ചെയ്തത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
‘പെൺകുട്ടികൾ വളരെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്തുകൊണ്ടാണ് തീവ്രവാദികളായ യുവ വിദ്യാർത്ഥികൾ സ്‌കൂളിൽ കാവിക്കൊടി ഉയർത്തുന്നതെന്നും അഭിമുഖത്തിൽ റാണ അയ്യൂബ് പറഞ്ഞു. ഇതിന് പിന്നാലെ ഫെബ്രുവരി 21ന് റാണയ്‌ക്കെതിരെ പരാതി ഉയർന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കുറഞ്ഞത് അഞ്ച് പരാതികളെങ്കിലും റാണയ്‌ക്കെതിരെ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ഐടി സെൽ അറിയിച്ചു.
നേരത്തെ മറ്റൊരു പരാതിയിൽ റാണയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 1.77 കോടിയിലധികം രൂപയുടെ സ്വത്ത് വകകളാണ് റാണയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇഡി കണ്ടുകെട്ടിയത്.
Comments