ന്യൂഡൽഹി: റഷ്യൻ അധിനിവേശം മൂലമുണ്ടായ പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന യുക്രെയ്ൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. യുക്രെയ്നിലേക്ക് ഭക്ഷണങ്ങളും മരുന്നുകളും അടക്കം അവശ്യവസ്തുക്കൾ കയറ്റി അയച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പോളണ്ട് വഴിയാണ് ഇന്ത്യ സാധനങ്ങൾ എത്തിച്ച് നൽകുന്നത്. യുക്രെയ്നിലുള്ളവർക്ക് നേരത്തെയും സഹായവുമായി ഇന്ത്യ എത്തിയിരുന്നു. മെഡിക്കൽ കിറ്റ് അടക്കമുള്ള സാധനങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്.
യുദ്ധം 11-ാം ദിവസം പിന്നിടുമ്പോൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന നിരവധി വിദ്യാർത്ഥികളെയാണ് ഇന്ത്യ തിരികെ കൊണ്ടുവന്നത്. ഖാർകീവ്, പെസോചിൻ എന്നിവിടങ്ങളിൽ നിന്ന് എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചിട്ടുണ്ട്. ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ മാതൃരാജ്യത്തേയ്ക്ക് തിരികെ എത്തിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും നാട്ടിലെത്തിയ്ക്കുമെന്നും സുരക്ഷ ഉറപ്പ് വരുത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
യുക്രെയ്ന് സഹായവുമായി ഇറ്റലി അടക്കമുള്ള നിരവധി രാജ്യങ്ങൾ എത്തിയിരുന്നു. യുക്രെയ്നിലേക്ക് അയക്കുന്നതിന് മരുന്നും ഭക്ഷണവും വസ്ത്രങ്ങളും ഒരുക്കുകയാണ് ഇറ്റലിയിലെ ഒരുകൂട്ടം ജനങ്ങൾ. യുക്രെയ്ന് 110 മില്യൺ യൂറോയുടെ അടിസന്തിര സാമ്പത്തിക സഹായവും കഴിഞ്ഞ ദിവസം ഇറ്റലി നൽകിയിരുന്നു. യൂറോപ്യൻ യൂണിയൻ ആയുധങ്ങളും യുദ്ധവിമാനങ്ങളും യുക്രെയ്ന് നൽകിയിരുന്നു.
Comments