കണ്ണൂരിലെ അണ്ടല്ലൂർ കാവിലെ ഉത്സവത്തിൽ തെയ്യക്കോലങ്ങളോടൊപ്പം ഉത്സവത്തിനെത്തിയ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പെൺകുട്ടിയാണ് കിസ്ബോ. നിഷ്‌കളങ്കമായ മുഖവുമായി ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റ് നടന്ന പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഉത്സവത്തിനെത്തിയ അർജ്ജുൻ കൃഷ്ണൻ എന്ന യുവാവ് കിസ്ബോയുടെ അനുവാദത്തോടെ അവളുടെ ചിത്രം പകർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയായിരുന്നു.ബലൂൺ വിറ്റ് നടക്കുന്ന സുന്ദരിയുടെ ചിത്രങ്ങൾ പിന്നെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ കീഴടക്കി.യാദൃശ്ചികമായി അങ്ങനെ പെൺകുട്ടിയുടെ ഫോട്ടോ കാണാനിടയായ കൂത്തുപറമ്പ് നിർമ്മല ഗിരിയിലെ സ്റ്റൈലിഷ് ലേഡി ബ്യൂട്ടി സലൂൺ ഉടമയായ രമ്യ പ്രജുലിന് പെൺകുട്ടിയെ ഒന്ന് മേക്കോവർ നടത്തിയാൽ കൊള്ളാമെന്നായി ചിന്ത.

മേക്കോവർ നടത്തണമെന്ന ചിന്ത മാത്ര ഉണ്ടായാൽ പോരല്ലോ വൈറൽ കുട്ടിയേയും അവളെ വൈറലാക്കിയ ഫോട്ടോഗ്രാഫറേയും കണ്ടെത്തണം. പിന്നെ അതിനായുള്ള ശ്രമങ്ങളുമായി രമ്യ മുന്നോട്ട് പോയി. ഏറെ പണിപ്പെട്ടാണെങ്കിലും രമ്യയും ഭർത്താവും ചേർന്ന് വൈറൽ പെൺകുട്ടിയേയും ഫോട്ടോഗ്രാഫറേയും കണ്ടത്തി.
വൈറൽ പെൺകുട്ടിയുടെ പേര് കിസ്‌ബോ. രാജസ്ഥാൻ സ്വദേശിയായ അവളെ തെരുവിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് കണ്ടെത്തിയതെന്ന് രമ്യ പറയുന്നു. മേക്കോവറിനായി താൻ അന്വേഷിച്ച് നടക്കുന്ന മുഖം കണ്ടെത്തിയാൽ മാത്രം പോരല്ലോ. അത് പകർത്തിയ ആളും വേണമല്ലോ. ഫോട്ടോഷൂട്ടിന് കിസ്‌ബോയെ ആദ്യം ക്യാമറക്കണ്ണിൽ പകർത്തിയ അർജുൻ തന്നെ വേണമെന്ന നിർബന്ധവും ഒടുവിൽ വിജയം കണ്ടു.
അങ്ങനെ ആ ദിവസമെത്തി.പാവാടയും ബൗസുമിട്ട് ബലൂണും കൈയ്യിൽ പിടിച്ച് ഉത്സവപറമ്പ് കീഴടക്കിയിരുന്ന കിസ്‌ബോ സാരിയും ആഭരണങ്ങളുമണിഞ്ഞ് മുഖത്ത് ചായം തേച്ച് മലയാളികളുടെ മുഴുവൻ മനം കവർന്നു.
വിവിധഭാഷാ തൊഴിലാളിയായ കിസ്ബോ സമൂഹമാദ്ധ്യമങ്ങളിൽ താരമായെങ്കിലും ജീവിതത്തിലും താരമാകണമെന്നാണ് അവളുടെ അമ്മയുടെ ആഗ്രഹം.ഉന്നത വിദ്യാഭ്യാസം തേടി മകൾ സ്വയം പര്യാപ്തയാകണമെന്നാണ് കിസ്ബോയുടെ അമ്മയുടെ ആഗ്രഹം. എല്ലാ കാലവും ഇങ്ങനെ ബലൂൺ വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും മകളുടെ വിദ്യാഭ്യാസത്തിനായി ജനങ്ങൾ പിന്തുണയ്‌ക്കണമെന്നും കിസ്ബോയുടെ അമ്മ പറയുന്നു.















