ലണ്ടൻ: യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ രൂക്ഷമായ ആക്രമണത്തിനെതിരെ അന്താരാഷ്‌ട്ര ഉപരോധത്തിൽ കൂടുതൽ നടപടികളുമായി ബ്രിട്ടൺ നീങ്ങുന്നു. ആറിന ഉപരോധ തന്ത്രങ്ങളാണ് ബോറിസ് ജോൺസൻ ആസൂത്രണം ചെയ്യുന്നത്. റഷ്യയുടെ സ്വയംപര്യാപ്തത തകർക്കുന്നതിനും സാമ്പത്തിക ഉപരോധം ശക്ത മാക്കുന്നതുമുൾപ്പടെയാണ് കരുക്കൾ നീക്കുന്നത്.
റഷ്യക്കെതിരെ ലോകരാഷ്‌ട്രങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. ഏഷ്യൻ മേഖ ലയിലെ റഷ്യയുടെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കണം. ഒപ്പം യൂറോപ്യൻ രാജ്യങ്ങളും റഷ്യയെ ആശ്രയിക്കുന്നതും നിർത്തലാക്കണം. ഇതിന് ആറിന കർമ്മ പരിപാടി അനിവാര്യമാണെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. റഷ്യയുടെ സാമ്പത്തിക വാണിജ്യ സ്വാശ്രയത്വം അവസാനിപ്പിക്കുകയാണ് ആദ്യ രണ്ട് അനിവാര്യ ആവശ്യങ്ങൾ. അന്താരാഷ്‌ട്രതലത്തിൽ ലോകരാഷ്‌ട്രങ്ങൾ ഒന്നിച്ച് യുക്രെയ്‌നിനായി ജീവകാരുണ്യ ഏകോപനം നടക്കണം. യൂറോപിലെ എല്ലാ രാജ്യങ്ങൾക്കും റഷ്യ ഭീഷണിയാണ്. അത് മറികടക്കാൻ സംയുക്ത സുരക്ഷാ-പ്രതിരോധ സംവിധാനം നിലവിൽ വരണം. കീവ് പിടിക്കാനുള്ള റഷ്യയുടെ നീക്കത്തിനെതിരെ ശക്തമായ നയതന്ത്ര സംവിധാനം ഒരുക്കണമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
റഷ്യ യുക്രെയ്‌നെതിരെയുള്ള നീക്കം ആരംഭിച്ചിട്ട് 11 ദിവസം പിന്നിട്ടിരിക്കുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊലോദിമിർ സെലസ്‌കിയുടെ നിരന്തര അഭ്യർത്ഥന അംഗീകരിച്ച് പ്രതിരോധ സഹായം നൽകലാണ് നടക്കുന്നത്. നേരിട്ട് സൈന്യത്തെ നൽകാതെ ആയുധങ്ങളും വിമാനങ്ങളുമാണ് നൽകിയത്. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നാറ്റോ സേനയും നേരിട്ട് സൈന്യത്തെ ഇറക്കാതെയുള്ള നയമാണ് സ്വീകരിച്ചിട്ടുള്ളത്. റഷ്യയ്‌ക്കെതിരെ ഒറ്റയ്‌ക്ക് യുദ്ധം ചെയ്യേണ്ട അതിഭീകരമായ അവസ്ഥയിലാണ് നിലവിൽ യുക്രെയ്ൻ.
Comments