കണ്ണൂർ: സിപിഎം പാർട്ടികോൺഗ്രസ് അടുത്തമാസം നടക്കാനിരിക്കെ പാർട്ടി മുഖ്യമായും ലക്ഷ്യംവയ്‌ക്കുന്നത് ബിജെപിയേയും കേന്ദ്രസർക്കാരിനെയും. ബിജെപിക്കെതിരെ ആരുമായും സഖ്യമാകാം എന്ന നിലപാട് കൈക്കൊളളുമെന്നാണ് സൂചന. കണ്ണൂർ ഇകെ നായനാർ അക്കാദമിയിൽ ഏപ്രിൽ ആറുമുതൽ 10 വരെയാണ് സിപിഎം പാർട്ടികോൺഗ്രസ് നടക്കുന്നത്.
ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് ആവുന്നില്ല. ബിജെപിയും കോൺഗ്രസും ഒരേ സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. അതിനാൽ ബിജെപിക്കെതിരെ ജനാധിപത്യമതേതര വിശാലസഖ്യമെന്ന നിലപാടാണ് സിപിഎം മുന്നോട്ടുവയ്‌ക്കുന്നത്. ബിജെപിയെ നേരിടാൻ കോൺഗ്രസുമായി ബംഗാൾമോഡൽ സഖ്യം ആകാമെന്ന നിലപാട് പാർട്ടിയിലെ ചില നേതൃത്വത്തിനുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായസമന്വത്തിന് പാർട്ടികോൺഗ്രസ് ശ്രമിക്കും.അതിനനുസരിച്ചാണ് രാഷ്‌ട്രീയനീക്കം സിപിഎം നടത്തുക.
മോദിയുടെ സാമ്പത്തിക നയങ്ങൾക്ക് ബദൽ നയംസംബന്ധിച്ച് പാർട്ടികോൺഗ്രസിൽ തീരുമാനമെടുക്കും. അതെ സമയം കേന്ദ്രത്തെ പിൻപറ്റി സ്വകാര്യമൂലധനം സ്വീകരിക്കാമെന്ന നിലപാട് എടുക്കും. സ്വകാര്യപങ്കാളിത്തത്തിൽ നിന്ന് സംസ്ഥാനത്തിന് മാറിനിൽക്കാനാവില്ലെന്ന തിരിച്ചറിവ് സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവയ്‌ക്കുന്ന വികസനനയങ്ങൾക്ക് അടിവരയിടുന്നതായും പാർട്ടികോൺഗ്രസ് തീരുമാനം. പാർട്ടികോൺഗ്രസ് കഴിയുന്നതോടെ സിപിഎം പൂർണമായും പിണറായി വിജയന് അടിയറവയ്‌ക്കുന്ന തീരുമാനങ്ങളും നിലപാടുകളും ആവും കൈക്കൊള്ളുക.
Comments