തിരുവനന്തപുരം : കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി ആക്കിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. താൻ സിപിഎമ്മിന്റെ സെക്രട്ടറി ആണെന്നും ഡിവൈഎഫ്ഐ ആരെയെങ്കിലും ഭാരവാഹിയാക്കിയാൽ അത് അവരാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. ഡിവൈഎഫ്ഐയുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് കോടിയേരി പറഞ്ഞത്.
കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെ ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഇത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഒരു കൊലക്കേസ് പ്രതിയ്ക്കാണോ ഡിവൈഎഫ്ഐ ചുമതല നൽകുന്നത് എന്ന ചോദ്യങ്ങളാണ് ഉയർന്നത്. ഇതിന് മറുപടി നൽകുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
ഡിവൈഎഫ്ഐ ഒരു സ്വതന്ത്ര സംഘടനയാണെന്നാണ് കോടിയേരി പറഞ്ഞത്. കൊലക്കേസ് പ്രതിയ്ക്ക് ചുമതല നൽകിയത് ആ സംഘടനയാണ് പരിശോധിക്കേണ്ടത് എന്നും സിപിഎം സെക്രട്ടറി വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷം സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനം സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
Comments