നിലമ്പൂർ: ഒരു മാസത്തിനിടെ നിലമ്പൂരിലെ മൂന്നുകടകളിൽ മോഷണം നടത്തിയ പ്രതി മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം തെക്കരകത്ത് അബ്ദുൾ റസാഖ് പൊലീസ് പിടിയിലായി. നിലമ്പൂർ ടൗണിലെ സൗഭാഗ്യ ലോട്ടറി കടയിൽ ഫെബ്രുവരി നാലിന് പുലർച്ചെ കടയുടെ ചുമർതുരന്ന് മോഷണം നടത്തിയ ഇയാൾ അന്നു തന്നെ ലോട്ടറി കടയോട് ചേർന്ന ഹോട്ടലിന്റെ ഓട് നീക്കി പണം കവർന്നു.
നിലമ്പൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഈ മാസം അഞ്ചിന് നിലമ്പൂർ കോവിലകം റോഡിലെ നിമ്മി മെഡിക്കൽസിലും മോഷണം നടത്തി. ഷട്ടർതകർത്ത് അകത്തു കടന്ന പ്രതി മൊബൈൽ ഫോണും 1400 രൂപയും കവർന്നു.
നിലമ്പൂർ കേന്ദ്രീകരിച്ച് മോഷണം തുടർക്കഥയായതോടെ സിസിടിവി ക്യാമറി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇടയ്‌ക്ക് നിലമ്പൂരിൽ ലോഡ്ജിൽ തങ്ങാറുള്ള പ്രതി ലോട്ടറികടയിൽ എത്തി ടിക്കറ്റെടുക്കുക പതിവായിരുന്നു. എന്നാൽ ഇവിടെ നിന്ന് കാര്യമായോന്നും തടയാതെ വന്നതോടെയാണ് അന്നുതന്നെ സമീപത്തെ ഹോട്ടലിൽ എത്തിയത്.
മുഖംമൂടി ധരിച്ചാണ് മോഷണം നടത്താൻ എത്തിയത്. മോഷണമുതലായ മൊബൈൽ ഫോൺ പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. നേരത്തെയും നിരവധിമോഷണക്കേസിൽ പ്രതിയാണ് അബ്ദുൾ റസാഖ് പത്തുമാസം ജയിൽശിക്ഷ അനുഭവിച്ചു.
Comments