ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി തരംഗത്തിൽ വീണ്ടും തകർന്നടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. യുപിയിൽ പരാജയം പുതുമയല്ലെങ്കിലും കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഇത്തവണ സംസ്ഥാനത്ത് നടത്തിയ റാലികൾക്കും പ്രചാരണങ്ങൾക്കും തരിമ്പുപോലും ഫലപ്രാപ്തി ലഭിച്ചില്ലെന്നതാണ് വോട്ടെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഏറെ പ്രതീക്ഷയോടെ കോൺഗ്രസ് രംഗത്തിറക്കിയ, നടിയും മോഡലുമായ സ്ഥാനാർത്ഥി അർച്ചന ഗൗതം ബഹുദൂരം പിന്നിലാണെന്നാണ് റിപ്പോർട്ട്.
മീററ്റിലെ ഹസ്തിനപൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അർച്ചനയ്‌ക്ക് ഇതുവരെ ലഭിച്ചത് വെറും 957 വോട്ടുകളാണ്. സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമായ ദിനേഷ് ഖതിക് നേടിയത് 68,426 വോട്ടുകളാണ്. എസ്പി സ്ഥാനാർഥി യോഗേഷ് വർമയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ 59,000 വോട്ടുകൾ നേടി.
മിസ് ബിക്കിനി വിജയിയായ അർച്ചന ഗൗതമിന് കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയതിനെതിരെ വലിയത തോതിൽ വിമർശനം ഉയർന്നിരുന്നു. 2018ലായിരുന്നു അർച്ചന മിസ് ബിക്കിനിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മോഡലിംഗ് ചിത്രങ്ങൾ വൈറലായപ്പോൾ ജോലിയെയും രാഷ്‌ട്രീയത്തെയും തമ്മിൽ ബന്ധിപ്പിക്കരുതെന്നായിരുന്നു അർച്ചനയുടെ പ്രതികരണം. കലാകാരി രാഷ്‌ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നതിൽ തെറ്റെന്താണെന്നായിരുന്നു കോൺഗ്രസിന്റെ വാദം.
നിലവിൽ കോൺഗ്രസ് വലിയ തോൽവി നേരിട്ട ഉത്തർപ്രദേശിൽ 276 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. രണ്ടാം സ്ഥാനത്ത് 120 സീറ്റുകളിൽ ലീഡുമായി എസ്പിയാണുള്ളത്. തകർന്നടിഞ്ഞ ബിഎസ്പിക്ക് വെറും നാല് സീറ്റുകളിലും നാമാവശേഷമായ കോൺഗ്രസിന് വെറും രണ്ട് സീറ്റുകളിലുമാണ് യുപിയിൽ ലീഡ് നേടാനായത്.
Comments