ബീജിംഗ്: അമേരിക്കയും നാറ്റോയും ഏർപ്പെടുത്തിയ ആഗോള ഉപരോധത്തിൽ റഷ്യയെക്കാൾ വെട്ടിലാകുന്നത് ചൈനയെന്ന് സൂചന. റഷ്യയിൽ നിന്നും ഇന്ധനവും പ്രകൃതിവാതകവും സ്വീകരിക്കുന്ന ചൈനയ്‌ക്ക് മറ്റ് രാജ്യങ്ങളുമായി കൈകോർക്കാനാവാത്ത അവസ്ഥയാണ്. കൊറോണ ഉപരോധത്തിൽ യൂറോപ്പും അമേരിക്കയുമായി അകന്ന ചൈനയ്‌ക്ക് എണ്ണ പ്രകൃതി വാതക വിഷയത്തിൽ യൂറോപ്പിന്റെ സഹായം ലഭിച്ചത് റഷ്യയെ പിണക്കാതിരിക്കാൻ തൽക്കാലത്തേക്കെങ്കിലും മറക്കേണ്ടിവരും. റഷ്യയെ ലോകരാജ്യങ്ങൾ തള്ളിയതോടെ റഷ്യയെ ബാധിക്കാനിടയുള്ള എല്ലാ പ്രശ്‌നവും ചൈനയേയും ബാധിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ചൈനയ്‌ക്ക് 70 ശതമാനവും ഇന്ധനവും 80 ശതമാനം ഇരുമ്പയിരും മറ്റ് രാജ്യങ്ങളിൽ നിന്നാണ് വരേണ്ടത്. റഷ്യയെ പിന്തുണയ്‌ക്കുന്നതിനാൽ ചൈനയോടുള്ള സമീപനത്തിൽ യൂറോപ്പിനു ണ്ടാകാനിടയുള്ള അകൽച്ച പാടെ പിന്നോട്ടടിച്ച വ്യവസായ മേഖലയെ വീണ്ടും തകർക്കുമെന്നതാണ് വെല്ലുവിളി.
2022ലെ ആദ്യ രണ്ടു മാസംകൊണ്ട് 13 ശതമാനം വളർച്ച നേടിയെന്ന അവകാശവാദമാണ് ചൈന ഉയർത്തിയത്. ചൈനാ വിരുദ്ധ വികാരം കയറ്റുമതിയെ ബാധിച്ചിട്ടുണ്ടെന്നാണ് ആഗോള വ്യാപാര സമൂഹം തെളിവ് നിരത്തുന്നത്. ചൈനയിലെ ഒരു കാര്യവും കൊറോണ പ്രതിസന്ധിയെ മറികടന്ന് സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്നതാണ് പ്രധാന വില്ലനായി നിൽക്കുന്നത്. യുക്രെയിനുമായി മികച്ച വ്യാപാര ബന്ധമുണ്ടായിരുന്ന ചൈനയ്‌ക്ക് റഷ്യയുടെ ആക്രമണം ഇരട്ടിപ്രഹരമായിക്കഴിഞ്ഞു. ഇതിനിടെ ആഗോള തലത്തിലെ ഊർജ്ജ പ്രതിസന്ധി ഏതുതരത്തിൽ ബാധിക്കുമെന്നതാണ് വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നത്. യൂറോപ്പിലേക്കുള്ള വാതിലായി ചൈന ഉപയോഗിച്ചിരുന്ന മേഖലയാണ് യുക്രെയ്ൻ. അവിടം യുദ്ധക്കളമായതോടെ ചൈനയുടെ പ്രതിസന്ധി ഇരട്ടിക്കുകയാണ്.
Comments