തിരുവനന്തപുരം : കല്ലമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റ പോലീസുകാരിൽ ഒരാൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയെങ്കിലും പോലീസുകാരന് സർജറി നടത്തിയ ഡോക്ടർ ഫീസ് വാങ്ങാതെയാണ് തന്റെ കടമ നിർവ്വഹിച്ചത് .
ശ്രീജിത്ത്, വിനോദ്, ചന്തു, ജയന് എന്നീ പോലീസുകാര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് . ഇവരിൽ ഒരാളുടെ ശസ്ത്രക്രിയയുടെ ബിൽ വിവരങ്ങൾ തിരക്കിയ സഹപ്രവർത്തകരോട് ആശുപത്രി അധികൃതർ തന്നെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ സഹപ്രവർത്തകനായ ജ്യോതിഷ് ആർ കെ തന്റെ ഫേസ്ബുക്കിൽ ഈ വിവരങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു . ഡോ മദൻമോഹൻ എന്ന സർജൻ ആണ് ഉദ്യോഗസ്ഥനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതെന്നും നാടിന്റെ സുരക്ഷയ്ക്കായി പ്രവർത്തിച്ചതിന്റെ ഭാഗമായി പരിക്കേറ്റ ഒരു പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് അദ്ദേഹത്തിന് വേണ്ട എന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നെന്നും ജ്യോതിഷ് കുറിപ്പിൽ പറയുന്നു.
‘ ചില സന്ദർഭങ്ങളാണ് ചില നന്മകളെ കാണിച്ചു തരുന്നത് .ഡോ : മദൻ മോഹൻ സാർ താങ്കളെ പോലുള്ളവരുടെ മികച്ച സേവനം മാത്രമാണ് ആതുരാലയങ്ങളിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത് .ആരും ആവശ്യപ്പെടാതെ,മറ്റു നിർദ്ദേശങ്ങളില്ലാതെ അവിടെ അത് താങ്കൾ പ്രതിഫലരഹിതമായി ചെയ്യുമ്പോൾ യഥാർത്ഥത്തിൽ താങ്കൾ കേരളത്തിലെ പോലീസിനെ ഹൃദയത്തോട് ചേർത്ത് നിറുത്തുകയാണ്,ഞങ്ങളുടെ സേവനങ്ങളെ മാനിക്കുകയാണ് .താങ്കളുടെ ഹൃദയവിശാലതയ്ക്ക് നിറഞ്ഞ സ്നേഹത്തോടെ നന്ദി പറയുന്നു, ഈ നന്മ ഒരിക്കലും മറക്കാതെ ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും തീർച്ച ‘ ജ്യോതിഷ് കുറിപ്പിൽ പറയുന്നു.
Comments