മോസ്കോ: യുക്രെയ്നിൽ നടത്തിയ അധിനിവേശത്തിന് പിന്നാലെ നിരവധി രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കനത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇരുന്നൂറിലധികം വിദേശ നിർമ്മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ് റഷ്യ. മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ആഘാതം കുറയ്ക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് ഈ നടപടി. നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകൾ, ടെലികോം, ടെക്നോളജി, കൃഷി മേഖലയിലെ ഉത്പന്നങ്ങൾ മുതലായവയുടെ കയറ്റുമതിക്കാണ് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ഇത് ബാധിക്കും. തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുക എന്നതിനപ്പുറം, റഷ്യയുടെ ആഭ്യന്തര വിപണിയിൽ ഉത്പന്നങ്ങൾക്ക് ഉണ്ടാകുന്ന ക്ഷാമം മറികടക്കുക എന്നതാണ് പ്രധാനമായും റഷ്യ ലക്ഷ്യമിടുന്നത്.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിരുന്നു. എണ്ണയ്ക്ക് പുറമെ വാതക, ഊർജ്ജ സംബന്ധമായ എല്ലാ ഇറക്കുമതികളും നിരോധിക്കുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 2022 അവസാനത്തോടെ നിരോധിക്കുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്. ഊർജ്ജരംഗത്ത് റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള നീക്കങ്ങൾ യൂറോപ്യൻ യൂണിയനും ആരംഭിച്ചിട്ടുണ്ട്.
Comments