പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയ്‌ക്ക് നിരുപാധിക പിന്തുണ നൽകുമെന്ന് വ്യക്തമാക്കി മഹാരാഷ്‌ട്ര ഗോമന്തക് പാർട്ടി(എംജിപി). പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാമകൃഷ്ണ സുധിൻ ദാവാലികർ ആണ് ബിജെപിയെ പിന്തുണക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗോവയുടെ ചുമതലയുള്ള ദേവേന്ദ്ര ഫട്‌നവിസ് എന്നീ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് നിരുപാധിക പിന്തുണയെന്ന തീരുമാനം എടുത്തതെന്നും എംജിപി അദ്ധ്യക്ഷൻ പറഞ്ഞു.
ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ആരുടെ പിന്തുണ സ്വീകരിക്കണമെന്ന് പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പ്രതികരിച്ചു. അടുത്ത അഞ്ച് വർഷത്തേയ്‌ക്ക് സ്ഥിരതയുള്ള സർക്കാർ സംസ്ഥാനത്ത് അധികാരത്തിലേറുമെന്നും അതിനാവശ്യമുള്ള തീരുമാനം ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ ഉണ്ടാകുമെന്നും ഡോ. പ്രമോദ് സാവന്ത് കൂട്ടിച്ചേർത്തു.
രണ്ട് എംജിപി അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ 20 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയ്‌ക്ക് കേവല ഭൂരിപക്ഷമായി. 40 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകൾ വേണം. ബിജെപിയ്‌ക്ക് 20 അംഗങ്ങളാണുള്ളത്. 11 സീറ്റുകൾ കോൺഗ്രസിനും 2 സീറ്റുകൾ ആംആദ്മി പാർട്ടിയും നേടി. സ്വതന്ത്രർ 3 സീറ്റുകളും പ്രദേശിക പാർട്ടികളായ റവലൂഷനറി ഗോവൻസ് പാർട്ടി(ആർജിപി), ഗോവൻ ഫോർവേർഡ് പാർട്ടി എന്നിവർ ഓരോ സീറ്റ് നേടി. വിജയിച്ച 3 സ്വതന്ത്രരും ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എംജിപിയുമായി സഖ്യത്തിൽ മത്സരിച്ച തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റ്‌പോലും നേടാനായില്ല.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിക്കത്ത് നൽകി. ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ രാജ് ഭവനിൽ സന്ദർശിച്ചാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. ഗവർണർ ഗോവ മുഖ്യമന്ത്രിയുടെ രാജിക്കത്ത് സ്വീകരിച്ചു. തുടർന്ന് പുതിയ സർക്കാർ രൂപീകരണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് വരെ അദ്ദേഹത്തോട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ അഭ്യർത്ഥിച്ചു.
മന്ത്രിസഭാ രൂപീകരണം അടക്കമുളള വിഷയങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് പ്രമോദ് സാവന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനായി കേന്ദ്ര നേതൃത്വം സംസ്ഥാനത്തേക്ക് നിരീക്ഷകരെ അയയ്‌ക്കും. നിരീക്ഷകരുടെ നിലപാട് അനുസരിച്ചും നേതാവിന് ലഭിക്കുന്ന പിന്തുണ പരിഗണിച്ചുമായിരിക്കും അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക.
Comments