ഡെറാഡൂൺ : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് പാർട്ടി നേതാവ് ദീപിക പാണ്ഡെ. പാർട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിക്കത്ത് സമർപ്പിച്ചത്. സംസ്ഥാനത്തിന്റെ സഹ ചുമതലയുള്ള നേതാവാണ് ദീപിക പാണ്ഡെ. ഉത്തരാഖണ്ഡിലെ മഹാഗമ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയാണിവർ.
ഉത്തരാഖണ്ഡിൽ പാർട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ദീപിക അറിയിച്ചു. ഉത്തരാഖണ്ഡിന്റെ ഉത്തരവാദിത്വമുള്ള ദേശീയ സെക്രട്ടറി എന്ന സ്ഥാനത്ത് നിന്നും രാജിവെക്കുന്നു. ദേശീയ തലത്തിൽ കോൺഗ്രസിനെ സേവിക്കാൻ അവസരം നൽകിയതിൽ നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിൽ വീണ്ടും അധികാരത്തിൽ എത്താമെന്ന് സ്വപ്‌നം കണ്ടിരുന്ന കോൺഗ്രസ് ഇത്തവണ നാണം കെട്ട തോൽവിയാണ് നേരിട്ടത്. സംസ്ഥാനത്തിന്റെ ചരിത്രം മാറ്റിയെഴുതിക്കൊണ്ട് ദേവഭൂമിയിൽ ബിജെപി വീണ്ടും അധികാരത്തിൽ ഏറിയതോടെ കോൺഗ്രസിന്റെ അവസാനത്തെ പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്. 47 സീറ്റിൽ ഭൂരിപക്ഷം നേടിക്കൊണ്ട് ബിജെപി തുടർഭരണം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന്റെ സീറ്റ് 19 ആയി ചുരുങ്ങി.















