തിരുവനന്തപുരം: കോൺഗ്രസിന്റെ പരാജയകാരണം കോൺഗ്രസ് തന്നെയെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ട. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ചുതൂങ്ങിയതാണ് കോൺഗ്രസിന്റെ തുടർപരാജയത്തിന് കാരണം. കോൺഗ്രസ് വേദിയിൽ നെഹ്‌റു കുടുംബത്തെ പ്രതിക്കൂട്ടിലാക്കി കഥാകൃത്ത് ടി.പത്മനാഭൻ പ്രതികരിച്ചു.
അമേഠിയിലെ വിജയത്തിനുശേഷം രാഹുലിനെ കണ്ടത് അഞ്ചുവർഷത്തിനുശേഷം വയനാട്ടിലാണ്. എന്നാൽ തോൽവിക്കുശേഷവും അഞ്ചുവർഷം സ്മൃതി ഇറാനി മണ്ഡലത്തിൽ ചെലവഴിച്ച് വിജയം നേടി. ഈ കാര്യത്തിൽ ഞാൻ അവർക്ക് ഒരു ഹാറ്റ്‌സ് ഓഫ് നൽകുന്നുവെന്നും പത്മനാഭൻ പറഞ്ഞു. രാഹുലാവട്ടെ അഞ്ചുവർഷതത്തിനുശേഷമാണ് അവിടെ പോയത്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി വാദ്രവരാത്ത കുറവെ കോൺഗ്രസിനുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
ദുരാർത്തിയും ദുരാശയുമാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. രാജ്യത്ത് കോൺഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യവുമായി രാഷ്‌ട്രീയകക്ഷികൾ രംഗത്തുണ്ടെങ്കിലും അവർക്കൊന്നും കോൺഗ്രസിനെ ഒന്നും ചെയ്യാനാവില്ല. അത് ചെയ്യാൻ കോൺഗ്രസിനെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഡിസിസി സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എംഎം ഹസൻ തുടങ്ങിയ നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു നെഹ്‌റുകുടുംബത്തിന് നേരെ ടി.പത്മനാഭൻ രൂക്ഷവിമർശനം നടത്തിയത്.















