എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മികച്ച രീതിയിൽ മുന്നേറുകയാണ് വിവേക് അഗ്നിഹോത്രിയൊരുക്കിയ ദി കശ്മീർ ഫയൽസ്. പ്രമോഷനും മാർക്കറ്റിങ്ങും കുറഞ്ഞ രീതിയിൽ മാത്രം ഉപയോഗിച്ച് വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം മാർച്ച് 11നാണ് തിയേറ്ററിലെത്തിയത്. അനുപം ഖേറും മിഥുൻ ചക്രവർത്തിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംസാരിക്കുന്നത് 1990ലെ കാശ്മീർ കലാപമാണ്. അന്നത്തെ കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച യാതനകളും പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
റിലീസ് ദിവസം 3.55 കോടി രൂപയാണ് കശ്മീർ ഫയൽസ് നേടിയത്. മൂന്നാം ദിനമായപ്പോഴേക്കും വൻ ജനാവലിയാണ് തിയേറ്ററുകൾക്ക് മുന്നിൽ തടിച്ച് കൂടിയത്. പരിമിതമായ റിലീസ് മാത്രമേ ചിത്രത്തിനുള്ളൂവെന്നതാണ് പ്രത്യേകത. എന്നാൽ പ്രദർശനം ആരംഭിച്ചതിന് ശേഷം കാണികളുടെ എണ്ണം വർദ്ധിച്ചതിനാൽ ചിത്രം കൂടുതൽ സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് ദിവസം പിന്നിടുമ്പോൾ ദി കശ്മീർ ഫയൽസ് നേടിയത് 14 കോടിയാണെന്നാണ് റിപ്പോർട്ട്.
1990 കാലത്തെ കാശ്മീരി പണ്ഡിറ്റുകളുടെ യാതനകൾ ധീരമായി സംസാരിക്കുന്ന ചിത്രം ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നികുതി രഹിതമായാണ് പ്രദർശിപ്പിക്കുന്നത്. 1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് ആയിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകൾക്ക് സംസ്ഥാനം വിടേണ്ട അവസ്ഥയുണ്ടായെന്നുമാണ് ചരിത്രം. അന്ന് കലാപം നേരിട്ട് അനുഭവിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കിയിരിക്കുന്നത്.
Comments