ദുബായ് : ഇലക്ട്രോണിക് മാലിന്യം നിയന്ത്രിക്കാൻ ശക്തമായ നടപടികളുമായി ദുബായ് . ഇ-മാലിന്യം ശേഖരിക്കാനും സംസ്കരിച്ച് പുനരുപയോഗിക്കാനും പ്രോത്സാഹനമേകുകയാണ് ദുബായ് മുനിസിപ്പാലിറ്റി. കഴിഞ്ഞ മാസം മാത്രം 4600 കിലോ ഇ-മാലിന്യങ്ങൾ ശേഖരിച്ചതായി അധികൃതർ വ്യക്തമാക്കി.
ലോകം നേരിടുന്ന കനത്ത വെല്ലുവിളിയായ ഇ-മാലിന്യത്തെ ക്രിയാത്മക നടപടികളിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണ് ദുബായ്. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും വലിയ പ്രോത്സാഹനം നൽകാനാണ് എമിറേറ്റിന്റെ തീരുമാനം. സ്കൂളുകൾ കേന്ദ്രീകരിച്ചും ഇത്തരം പരിപാടികൾ നടത്തി വരുന്നു. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും ഇതുവരെ 45 സ്കൂളുകളിൽ നിന്ന് 20000 ത്തിലേറെ വിദ്യാർഥികൾ പങ്കാളികളായി.
വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച ഇ-മാലിന്യങ്ങൾ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ സംസ്കരിച്ചു. മത്സരത്തിന്റെ ഭാഗമായി മാലിന്യ ശേഖരണത്തിനായി പ്രത്യേക കൂടകൾ സ്കൂളുകൾക്ക് നൽകുന്നതായും അവ നിറയുമ്പോൾ സംസ്കരിക്കാൻ കൊണ്ടുപോകുന്നെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്ത് ഇലക്ട്രോണിക് മാലിന്യങ്ങൾ അതിവേഗത്തിൽ വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ. പലയിടത്തും കൃത്യമായ സംസ്കരണ സംവിധാനമില്ലാത്തതും, പുനരുപയോഗ സാധ്യതകൾ പരിശോധിക്കാത്തതും അപകടം ഇരട്ടിയാക്കുന്നു. ബിറ്റ്കോയിൻ മൈനിങ്ങിന് അനുസരിച്ച് ഇ-മാലിന്യങ്ങളും കുതിക്കുന്നുവെന്ന കണക്ക് കഴിഞ്ഞയിടെ പുറത്തു വന്നിരുന്നു. അടുത്തിടെ പുറത്ത് വന്ന ഒരു പഠനമനുസരിച്ച്, 2021-ന്റെ തുടക്കത്തിൽ മാത്രം 64.4 മെട്രിക് കിലോ ടൺ ഇ-മാലിന്യങ്ങളാണ് ലോകത്ത് പുറന്തള്ളിയത്.
Comments