കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലിനെ ആശുപത്രിയിൽ റിമാൻഡ് ചെയ്തു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ രക്തസമ്മർദ്ദം ഉയരുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനും പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി മെട്രോ സ്‌റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുവരുടേയും ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതോടെയാണ് കീഴടങ്ങൽ. ഇരുവർക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിനിയായ അമ്മയുടേയും പ്രായപൂർത്തിയാകാത്ത മകളുടേയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ടിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. 2021 ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി പത്ത് മണിക്ക് പാർട്ടി ഹാളിൽ വെച്ച് റോയ് വലയാട്ട് തന്നേയും മകളേയും കടന്നു പിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും സുഹൃത്ത് അഞ്ജലിയും മൊബൈലിൽ പകർത്തി എന്നുമാണ് കേസ്.
ജനുവരി 31നാണ് പ്രതികൾക്കെതിര ഇവർ ഫോർട്ട് കൊച്ചി പോലീസിൽ പരാതി നൽകുന്നത്. വിവരം പുറത്തുപറഞ്ഞാൽ ചിത്രം പുറത്തുവിടുമെന്ന് പറഞ്ഞ് മൂന്ന് പേരും ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ മോഡലുകളുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ബിജി ജോർജ്ജിനാണ് കേസിന്റെ ചുമതല.
Comments