ന്യൂഡൽഹി : പഞ്ചാബിൽ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവ് രണ്ട് കോടിയിലേറെ . ഖത്കർകലാൻ ഗ്രാമത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു ലക്ഷം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
പന്തലിൽ 40,000 കസേരകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 25,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഭഗത് സിംഗിന്റെ സ്മാരകത്തോട് ചേർന്നുള്ള 45 ഏക്കർ ഗോതമ്പ് വയലുകൾ സത്യപ്രതിജ്ഞാ ചടങ്ങിന് വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കർഷകരിൽ നിന്ന് എടുത്തിട്ടുണ്ട്. ഇതിനായി അവർക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് ആം ആദ്മി പറയുന്നത് .
പാർക്കിങ്ങിനായി വാടകയ്‌ക്കെടുത്ത വയലുകളിൽ നിൽക്കുന്ന ഗോതമ്പ് വിളവെടുപ്പിന് പാകമായതാണ് . ഗുജ്ജർ സമുദായത്തിലെ ആളുകൾ അവരുടെ മൃഗങ്ങൾക്ക് തീറ്റയായി ഉപയോഗിക്കുന്നതിന് പച്ച ഗോതമ്പ് വിളവെടുക്കാറുണ്ട് . ഇത്തവണ ഈ വയലുകൾ വെട്ടിത്തെളിച്ചാണ് പാർക്കിങ് നടത്തുന്നത്.
കൃഷിയിറക്കിയവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ധാരണയുണ്ടാക്കിയെങ്കിലും പാട്ടത്തിനെടുത്ത വയലുകൾ ഏക്കറിന് 46,000 രൂപ എങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത് . എത്ര നഷ്ടപരിഹാരം ലഭിക്കുമെന്ന് കരാറിൽ നിശ്ചയിച്ചിട്ടില്ല. ഇനിയും കുറച്ച് വയലുകൾ കൂടി പാർക്കിംഗിനായി വേണ്ടി വരുമെന്നും കർഷകർ പറയുന്നു. ഈ വയലുകളിൽ കരിമ്പ് പാടങ്ങൾ ഉണ്ട്. അതിന് ഇതിലും കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെടും.
പഞ്ചാബിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഫണ്ടും ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് കണക്കിലെടുത്ത് പഞ്ചാബ് ഡിജിപി ഐജി, എസ്എസ്പി, ഡിസിപി, എഐജി എന്നിവരുൾപ്പെടെ 25 ഉദ്യോഗസ്ഥരെ ഖത്കർകലാനിൽ ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിട്ടുണ്ട്.















