ഡെറാഡൂൺ: രണ്ടാം തവണയും മികച്ച നേട്ടം ആവർത്തിച്ച ബിജെപി ഉത്തരാഖണ്ഡിലെ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ സജീവമാക്കി. നിലവിലെ മുഖ്യമന്ത്രി പുഷ്ക്കർ സിംഗ് ധാമിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശികും ബിജെപി ആസ്ഥാനത്ത് എത്തി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന പുഷ്ക്കർ സിംഗ് ധാമിയുടെ ദൗത്യമെന്താ യിരിക്കും എന്നതിലും ഇന്ന് തീരുമാനമാകും. ഖാട്ടിമ മണ്ഡലത്തിലാണ് ധാമി മത്സരിച്ചത്.
ബിജെപിയുടെ മികച്ച ഭരണമാണ് പഞ്ചാബ് ഒഴികെയുളള സംസ്ഥാനങ്ങളിൽ തുടർ ഭരണം ഉറപ്പിച്ചത്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ഭരണം നിലനിർത്തിയ ബിജെപി വികസനവും സ്ത്രീ സുരക്ഷയും സാമ്പത്തിക ഭദ്രതയുമാണ് മുന്നോട്ട് വെച്ചത്.
സംസ്ഥാനങ്ങളെല്ലാം മന്ത്രിസഭാ രൂപീകരണത്തിനായി ഒരുങ്ങുമ്പോൾ നിലവിലെ മുഖ്യമന്ത്രിമാരും പാർട്ടി അദ്ധ്യക്ഷന്മാരും ഡൽഹിയിലെത്തി നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന തിരക്കിലാണ്. ദേശിയ സെക്രട്ടറി ബി.എൽ. സന്തോഷ് വിവിധ നേതാക്കൾക്കൊപ്പം നാല് സംസ്ഥാന പ്രതിനിധികളുമായുള്ള യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, മീനാക്ഷി ലേഖി എന്നിവരെ ഉത്തരാഖണ്ഡിലെ സർക്കാർ രൂപീകരണത്തിനുളള നിരീക്ഷകരായി ബിജെപി പാർലമെന്ററി ബോർഡ് ഇന്നലെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളുടെ ഡൽഹി സന്ദർശനം
Comments